രാജസ്ഥാൻ: അജ്മീർ ജില്ലയിൽ ഞെട്ടിപ്പിക്കുന്ന കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്. പ്രദേശത്തെ മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെയും കുടുംബാംഗങ്ങളുമടക്കം നാലുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ എസ്.യു.വി വാഹനത്തിനുള്ളിലിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കിനെത്തുടർന്ന് മരണപ്പെട്ട രാം സിങ് ചൗധരി (45) യുടെ ആദ്യഭാര്യയും അവരുടെ മക്കളും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ശ്രീ രാംപുര ഗ്രാമത്തിൽ ഒരു സ്കോർപിയോ വാഹനം കത്തുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിനുള്ളിൽ പൂർണ്ണമായും കരിഞ്ഞ നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മറ്റൊരു സ്ത്രീയെ സമീപത്തെ പാടത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയും, പിന്നീട് ചികിത്സയിലിരിക്കെ അവർ മരിക്കുകയും ചെയ്തു. രാം സിങ് ചൗധരി, അദ്ദേഹത്തിന്റെ അമ്മയും മുൻ സർപഞ്ചുമായ പുസി ദേവി (85), രണ്ടാം ഭാര്യ സർഗ്യൻ ദേവി (40), ബന്ധുവായ മഹിമ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ആദ്യം വീട്ടിൽ വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നാലുപേരുടെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം, മൃതദേഹങ്ങൾ കാറിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ കാർ 500 മീറ്റർ അകലെ മാറ്റിയിട്ട് ഡീസൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. ട്രാക്ടറിൽ നിന്ന് ഡീസൽ ഊറ്റിയെടുത്താണ് ഇവർ ഈ കൃത്യം ചെയ്തതെന്ന് അജ്മീർ പൊലീസ് സൂപ്രണ്ട് ഹർഷ്വർധൻ അഗ്രവാല പറഞ്ഞു.
2004-ൽ സുനിതയെ വിവാഹം കഴിച്ച രാം സിങ്, 2019-ൽ സർഗ്യൻ ദേവിയെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഈ രണ്ടാം വിവാഹത്തിന് ശേഷം കുടുംബത്തിൽ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയായിരുന്നു. ആദ്യഭാര്യയെയും മക്കളെയും രാം സിങ് വർഷങ്ങളായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന് ശേഷമാണ് ഇവർ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത്. ആദ്യഭാര്യ സുനിതയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൂട്ടുപ്രതികളായ 16 വയസ്സുകാരനായ മകനെയും 19 വയസ്സുകാരിയായ മകളെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.