ഉപരാഷ്ട്രപതിയുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുയാണ്. ശനിയാഴ്ച വൈകീട്ടുതന്നെ ഫലവും പ്രഖ്യാപിക്കും.

ഭരണകക്ഷിയായ എൻ.ഡി.എയുടെ ജഗദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയുമാണ് സ്ഥാനാർഥികൾ. മാർഗരറ്റ് ആൽവയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിപക്ഷ പാർട്ടികളിൽ അഭിപ്രായ ഐക്യം ഇല്ലാത്തത് എൻ.ഡി.എ സ്ഥാനാർഥിയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിൽനിന്നുള്ള ജാട്ട് നേതാവാണ്, ബംഗാൾ മുൻ ഗവർണർ കൂടിയായ ധൻകർ. എൺപതുകാരിയായ ആൽവ മുൻകേന്ദ്രമന്ത്രിയും രാജസ്ഥാൻ ഗവർണറുമായിരുന്നു. രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. രാത്രിയോടെ, ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ പ്രഖ്യാപിക്കും. രാജ്യസഭയുടെ അധ്യക്ഷൻ കൂടിയാണ് ഉപരാഷ്ട്രപതി.

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി അവസാനിക്കുന്ന ആഗസ്റ്റ് 11ന് പുതിയ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

പ്രതിമാസ ശമ്പളം നാലുലക്ഷലും അനുകൂല്യങ്ങളും

രാജ്യത്തിന്‍റെ ഉപരാഷ്ട്രപതിക്ക് മികച്ച ശമ്പളത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കും. പ്രതിമാസ ശമ്പളം നാലു ലക്ഷം രൂപയാണ്. 1953ലെ 'സാലറീസ് ആൻഡ് അലവൻസസ് ഓഫ് പാർലമെന്‍റ് ഓഫിസേഴ്സ് ആക്ട്' പ്രകാരമാണ് രാജ്യത്തിന്‍റെ ഉപരാഷ്ട്രപതിക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നത്.

രാജ്യസഭ അധ്യക്ഷൻ എന്ന നിലയിൽ സ്പീക്കർക്ക് സമാനമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് ഉപരാഷ്ട്രപതിക്കും ലഭിക്കുന്നത്. സൗജന്യ താമസം, വൈദ്യസഹായം എന്നിവക്കും അർഹതയുണ്ട്. ഇതോടൊപ്പം നിരവധി ഉത്തരവാദിത്തങ്ങളുമുണ്ട്. വിമാന, ട്രെയിൻ യാത്രകളെല്ലാം സൗജന്യമാണ്. സ്വന്തമായി സുരക്ഷ ജീവനക്കാരും മറ്റു സഹായികളുമുണ്ടാകും.

ന്യൂഡൽഹി മൗലാന ആസാദ് റോഡിലെ ഉപരാഷ്ട്രപതി ഭവനാണ് ഔദ്യോഗിക വസതി. 1962 മെയ് മുതൽ മൗലാന ആസാദ് റോഡിലെ ആറാം നമ്പർ ബംഗ്ലാവ് ഉപരാഷ്ട്രപതി ഭവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. 6.48 ഏക്കറിൽ വ്യാപിച്ചു കിടക്കുകയാണ്. പ്രത്യേകം രൂപകൽപന ചെയ്ത എയർ ഇന്ത്യ വൺ എന്ന പുതിയ ബോയിങ് 777-300 ഇ.ആർ വിമാനമാണ് വിദേശ യാത്രകൾക്ക് ഉപയോഗിക്കുന്നത്. ഈ വിമാനം തന്നെയാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപയോഗിക്കുക.

Tags:    
News Summary - How much Vice-President of India earns?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.