ന്യൂഡൽഹി: അഹ്മദാബാദ് വിമാന അപകടം അന്വേഷിക്കാന്‍ വ്യോമയാന മന്ത്രാലയം ഉന്നതാധികാര സമിതി രൂപീകരിച്ചു. ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി തലവന്‍. വിമാന സര്‍വീസിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമിതി ശിപാര്‍ശ ചെയ്യും. വ്യോമയാന മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അല്ലെങ്കില്‍ ഒരു ജോയന്റ് സെക്രട്ടറി, ഗുജറാത്തിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്, സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍, അഹ്മദാബാദ് പൊലീസ് കമ്മീഷണര്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടായിരിക്കും.
ബ്ലാക്ക് ബോക്സ് അടക്കമുള്ള രേഖകള്‍ സമിതി വിശദമായി പരിശോധിക്കും. ആ സമയത്ത് എയര്‍ ട്രാഫിക് കണ്ട്രോള് റൂമിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുള്ള വിവിധ ഏജന്‍സികളുമായി സഹകരിച്ച് വിവര ശേഖരണം നടത്തും. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കും. വിമാനം പറന്നുയരുന്നതിന് മുന്‍പ് നടത്തേണ്ട പരിശോധനകള്‍ എന്ത് എന്നതടക്കമുള്ള കാര്യങ്ങളില്‍ പുതിയ ചട്ടം രൂപീകരിക്കുകയും അത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. അതിനിടെ, യു.എസ്, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അന്വേഷണത്തെ സഹായിക്കുമെന്നും റിപ്പോർട്ടുണ്ട്.
അപകടത്തിന്റെ കാരണത്തില്‍ വ്യക്തത വരുത്താനായിട്ടില്ല. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം തുടരുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകള്‍ വെള്ളിയാഴ്ച വീണ്ടെടുത്തിരുന്നു. ഇത് പരിശോധനക്ക് ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ലോകത്തെ നടുക്കിയ ദുരന്തമുണ്ടായത്. സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം സമീപത്തെ വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.