ന്യൂഡൽഹി: ഡൽഹിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് വെട്ടിപ്പ് നടത്തിയ കേസിൽ മുന്‍ ജനറൽ ഓഫ് ഹെൽത്ത് സർവീസ് (ഡി.ജി.എച്ച്.എസ്) ഡയറക്ടർ ഡോ. വത്സല അഗർവാളിനെ ആന്‍റി കറപ്ഷന്‍ ബ്രാഞ്ച് (എ.സി.ബി) അറസ്റ്റ് ചെയ്തു. മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, മറ്റ് മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി. കേസിൽ നേരത്തെ ഡോ. വിജയ് കുമാർ രംഗയെ അറസ്റ്റ് ചെയ്തിരുന്നു. കോടതി ഇയാളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഡി.ജി.എച്ച്.എസിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ പ്രൊക്യുർമെന്റ് ഏജൻസി (സി.പി.എ) വഴി കോടിക്കണക്കിന് രൂപയുടെ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാണ് എ.സി.ബിയുടെ കണ്ടെത്തൽ. സംശയാസ്പദമായ ഇടപാടുകളും നടപടിക്രമങ്ങളിലെ ലംഘനങ്ങളും വിജിലന്‍സ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്. പോർട്ടബിൾ എക്സ്-റേ മെഷീനുകൾ, ബെഡ്ഷീറ്റുകളും തുണിത്തരങ്ങളും, സി-ആം റേഡിയോളജിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ വർക്ക്സ്റ്റേഷനുകൾ, ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഒ.ആർ.എസ്), ശസ്ത്രക്രിയയ്ക്കുള്ള സാമഗ്രികൾ, മരുന്നുകൾ എന്നിവ അമിതവില നൽകി വാങ്ങിയെന്നും, ടെൻഡർ നടപടികളിൽ കൃത്രിമം കാട്ടിയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം. തിരഞ്ഞെടുത്ത വിതരണക്കാർക്ക് അനുകൂലമായ രീതിയിൽ ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതുകയും യഥാർഥ കരാറുകാരെ ഒഴിവാക്കുകയും ചെയ്തതിലൂടെ നൂറുകണക്കിന് കോടി രൂപയുടെ പൊതുമുതൽ ദുരുപയോഗം ചെയ്തതായും എ.സി.ബി കണ്ടെത്തി.
മെയ് 21-ന് ഡി.ജി.എച്ച്.എസിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത അഗർവാളിനെ ആദ്യം മറ്റൊരു ചുമതലയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അച്ചടക്ക നടപടികൾ സുഗമമാക്കുന്നതിനായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ തരൺജിത് സിങ് സന്ധുവിന്റെ നിർദ്ദേശപ്രകാരം അവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ, വിവിധ ഏജൻസികളിൽ മരുന്നുകൾ സംഭരിക്കുന്നതിലും സൂക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് അഞ്ച് ഫാർമസിസ്റ്റുകളെയും രണ്ട് സി.പി.എ ഉദ്യോഗസ്ഥരെയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. അതേ സമയം അഴിമതിക്കെതിരെയും ഭരണപരമായ വീഴ്ചകൾക്കെതിരെയും സർക്കാർ 'സീറോ ടോളറൻസ്' നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.