അസംഗഢ്: രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം കൊഴുക്കുന്നതിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തുടർച്ചയായ അയോധ്യ സന്ദർശനങ്ങളെ ചോദ്യം ചെയ്ത് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോഷണങ്ങൾ നിരീക്ഷിക്കാനാണോ മുഖ്യമന്ത്രി ക്ഷേത്ര സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
"സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടന്നതായി എസ്.ഐ.ടി റിപ്പോർട്ട് തന്നെ സൂചിപ്പിക്കുന്നു. തുടർച്ചയായ മോഷണം നിരീക്ഷിക്കാൻ വേണ്ടി മാത്രമാണോ മുഖ്യമന്ത്രി അയോധ്യ സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചത്?. ഇത്രയധികം സന്ദർശനങ്ങൾ നടത്തിയിട്ടും, ക്ഷേത്ര സമുച്ചയത്തിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം അറിയാതിരുന്നത് എന്തുകൊണ്ടാണ്?" യാദവ് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
അയോധ്യയിൽ വികസന പ്രവർത്തനങ്ങൾ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിട്ടിവ്വെന്നും സമാജ്‌വാദി പാർട്ടി നേതാവ് ആരോപിച്ചു. "അയോധ്യയിൽ നടന്ന വികസനവും പ്രവർത്തനങ്ങളും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. ലോകമെമ്പാടുമുള്ള ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലം ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളണം, വിശ്വാസത്തോടെ എത്തുന്ന ഭക്തർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ആവശ്യമാണ്," അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര സംഭാവന മോഷണക്കേസുമായി ബന്ധപ്പെട്ട് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് വെള്ളിയാഴ്ച രാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അംഗ ട്രസ്റ്റി അനിൽ മിശ്രയും രാജിവച്ചിരുന്നു. രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ എട്ട് പ്രതികളെ ജൂൺ 29 വരെ അയോധ്യയിലെ കോടതി വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി വർമ്മ പറഞ്ഞു. അവിനാഷ് ശുക്ല, അങ്കൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമ ശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമ ശങ്കർ (ടിന്നു എന്നറിയപ്പെടുന്നു) എന്നിവരാണ് അറസ്റ്റിലായത്. ആവർത്തിച്ചുള്ള പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്രത്തെ വിമർശിച്ച സമാജ്‌വാദി പാർട്ടി മേധാവി, ഭരണപരമായ പരാജയങ്ങളുടെ ആഘാതം വിദ്യാർത്ഥികൾ തുടർന്നും അനുഭവിക്കുന്നുണ്ടെന്നും ആരോപിച്ചു.
അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തെ തള്ളി കോൺഗ്രസും രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിലെ സംഭാവനകളിൽ നടന്നതായി പറയപ്പെടുന്ന തട്ടിപ്പും ക്രമക്കേടുകളും കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് മുറിപ്പെടുത്തിയതെന്നും, ഇത്തരം പ്രവർത്തികൾ ശ്രീരാമന്റെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. തട്ടിപ്പിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയവും പ്രിയങ്ക പ്രകടിപ്പിച്ചു.
താഴെത്തട്ടിലുള്ള ജീവനക്കാർക്ക് മാത്രമായി സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമാക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ സംഭാവനകളിൽ കൃത്രിമം കാണിക്കാനും സാധിക്കുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. സാധാരണ ജീവനക്കാരുടെ തലയിൽ കുറ്റം കെട്ടിവെച്ച് യഥാർത്ഥ കുറ്റവാളികളായ ഉന്നതതലത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണോ ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് എ.ഐ.സി.സി വക്താവ് രാജീവ് ശുക്ലയും ആരോപിച്ചു. അഴിമതി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇതിന് പിന്നിൽ ഉന്നതതല ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ രാമന്റെ പേരിൽ വോട്ടുകൾ കൊള്ളയടിച്ച ബി.ജെ.പി ഇപ്പോൾ രാമന്റെ പേരിൽ നോട്ടുകൾ കൊള്ളയടിക്കുകയാണെന്ന് രാജീവ് ശുക്ല കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും, രാമക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ട് അതിന്റെ നിയന്ത്രണം ശങ്കരാചാര്യർ ഉൾപ്പെടെയുള്ള മതനേതാക്കളെ ഏൽപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലെ ക്രമക്കേടുകൾ മാത്രമാണ് നിലവിൽ പരിശോധിക്കുന്നത്. പണവും സ്വർണവും വെള്ളിയും ഉൾപ്പെടെ ചമ്പത് റായിയുടെ കാലയളവിൽ നഷ്ടപ്പെട്ട സമ്പത്തിന്റെ പൂർണ്ണരൂപം ഇനിയും പുറത്തുവന്നിട്ടില്ല. രാമക്ഷേത്രത്തിലെ 42 ദിവസത്തിനിടെ നടന്ന 70 മോഷണങ്ങൾ മാത്രമാണ് നിലവിൽ പുറത്തുവന്നത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ സൂത്രധാരൻമാരെ കണ്ടെത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെയും ആർ.എസ്.എസിന്റെയും വിശ്വസ്തനായിരുന്ന ചമ്പത് റായിയുടെ രാജി അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും പാർട്ടി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.