ബംഗാളിൽ കനത്ത പോളിങ്

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ കനത്ത പോളിങ്. പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിലെ തകരാറ് കാരണം വോട്ടെടുപ്പ് തുടങ്ങാൻ വൈകിയെങ്കിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 11 മണിക്ക് 40 ശതമാനം പോളിങ് രേഖപ്പെടുത്തി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായക മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃമൂൽ കോൺഗ്രസ്സിന് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന 142 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. 1,400 ൽ അധികം സ്ഥാനാർത്ഥികൾ ജന വിധി തേടുന്നുണ്ട്. 3.22 കോടിയിലധികം വോട്ടർമാരുമുണ്ട്.

ഭബാനിപൂർ സീറ്റിൽ തൃണമൂലിന്റെ മമത ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടമാണ് പ്രധാന ശ്രദ്ധാകേന്ദ്രം.ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളിൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ 123 സീറ്റും ബിജെപി 18 സീറ്റും ഇടതുപക്ഷം ഒരു സീറ്റും നേടിയിരുന്നു.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആദ്യമണിക്കൂറുകളിൽ വിവിധ ഇടങ്ങിൽ സംഘർഷം റിപ്പോർട്ട് ചെയ്തു. വ്യാപക നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇ.വിഎമ്മുകളും വ്യാപകമായി പണിമുടക്കി. ഹൗറ, ചപ്ര, ശാന്തിപൂർ, നിംതല, ഭംഗർ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തു. ഹൗറയിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് 8.30നാണ് പോളിങ് തുടങ്ങിയത്. വോട്ടിങ് യന്ത്രം തകരാറിനെത്തുടർന്ന് ഇവിടെ വോട്ടിങ് ആരംഭിക്കാനുള്ള ശ്രമങ്ങൾ മൂന്നുതവണ പരാജയപ്പെട്ടു. ഇത് പ്രതിഷേധനത്തിനടയാക്കുകയായിരുന്നു. ഒരുകൂട്ടം ആളുകൾ വോട്ടിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചതായും ഏതാനും പേരെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് പിടിച്ചുകൊണ്ടുപോയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിംതലയിലും 140-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് രാവിലെ 7.30 ആയിട്ടും ആരംഭിച്ചിരുന്നില്ല. ഇത് വോട്ടർമാർക്കിടയിൽ സംഘർഷത്തിന് കാരണമായി.രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസം പുലർച്ചെതന്നെ ചില ഭാഗങ്ങളിൽ അക്രമവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

പോളിംഗ് ബൂത്തിൽ നിന്ന് തന്റെ പ്രതിനിധിയെ പുറത്താക്കിയതിനെ തുടർന്ന് എന്റലി സീറ്റിലെ ബി.ജെ.പി സ്ഥാനാർഥി പ്രിയാന ടിബ്രെവാൾ പോളിങ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരുമായും വാക്കുതർക്കത്തിനിടയാക്കി. ബൂത്ത് വളരെ ചെറുതായതിനാൽ ഏജന്റിനെ പുറത്താക്കിയതായി റിപ്പോർട്ടുണ്ട്. ഇവിടെ തൃണമൂൽ സ്ഥാനാർഥിയുടെ പ്രതിനിധിയും ഇക്കാര്യം ചൂണ്ടിക്കാട്ടി പോളിങ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാക്കി.

കേന്ദ്രസേന ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയാണെന്ന് ത്രിണമൂൽ നേതാക്കൾ ആരോപിച്ചു. സംസ്ഥാന സർക്കാരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഭരണ ഉദ്യോഗസ്ഥരെയും മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ബംഗാൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുയാണെന്നും ത്രിണമൂൽ ആരോപിക്കുന്നു. ശാന്തിപൂരിലെ 16-ാം വാർഡിലുള്ള ബിജെപി ക്യാമ്പ് ഓഫീസ് ബുധനാഴ്ച രാവിലെ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ, ഒരു ഐ.എസ്.എഫ് ഏജന്റിനെ പോളിങ് ബൂത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതായി ആരോപണങ്ങൾ ഉയരുകയും തര്‍ക്കത്തിനിടയാക്കുകയും ചെയ്തു.

Tags:    
News Summary - Heavy polling in Bengal: 40 percent polling at 11 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.