ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണ കടുത്ത വേനൽ അനുഭവപ്പെടുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിന് പിന്നാലെ രാജ്യത്തെ വൈദ്യുതി, ശുദ്ധജല വിതരണ സംവിധാനങ്ങൾ വലിയ പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട് പുറത്ത്. ഡൽഹി ആസ്ഥാനമായുള്ള കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്‍റ് ആൻഡ് വാട്ടർ നടത്തിയ പഠനത്തിലാണ് കടുത്ത ചൂട് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. ചൂട് വർധിക്കുന്നതോടെ കൂളിംങ് സംവിധാനങ്ങൾക്കായി വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് ഗ്രിഡുകൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഈ വേനൽക്കാലത്ത് രാജ്യത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് നിലവാരമായ 260 ജിഗാവാട്ട് വരെ ഉയർന്നേക്കാമെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്. ഇറാൻ യുദ്ധം കാരണം എണ്ണ, ഗ്യാസ് ഇറക്കുമതിയിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ ഈ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നുണ്ട്.
2024ൽ വൈദ്യുതി ആവശ്യകത 250 ജിഗാവാട്ട് വരെ എത്തിയിരുന്നു. നിലവിൽ ഇന്ത്യയുടെ ആകെ വൈദ്യുതി ഉൽപ്പാദന ശേഷി 500 ജിഗാവാട്ടാണെങ്കിലും ഇതിൽ പകുതിയും കൽക്കരി നിലയങ്ങളെയാണ് ആശ്രയിക്കുന്നത്. സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ ഉച്ചസമയത്തെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെങ്കിലും രാത്രികാലങ്ങളിലെ ആവശ്യം നേരിടാൻ കൽക്കരി നിലയങ്ങളോട് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
വൈദ്യുതിക്കൊപ്പം നഗരങ്ങളിലെ ജലവിതരണ സംവിധാനങ്ങളെയും ഉഷ്ണതരംഗം സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. നിലവിൽ രാജ്യം ഉൽപ്പാദിപ്പിക്കുന്ന മലിനജലത്തിന്റെ 28 ശതമാനം മാത്രമാണ് ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നത്. വ്യവസായങ്ങൾക്കും കാർഷിക ആവശ്യങ്ങൾക്കും ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്നതിലൂടെ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കഴിയുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 2047ഓടെ ഏകദേശം 31,000 ദശലക്ഷം ക്യുബിക് മീറ്റർ മലിനജലം ഇത്തരത്തിൽ പുനരുപയോഗിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്തെ 76 ശതമാനം ജനങ്ങളും ഉഷ്ണതരംഗത്തിന്റെ ഭീഷണിയിലാണ്. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങൾ വാട്ടർ ടാങ്കറുകളും എമർജൻസി വാട്ടർ സെന്‍ററുകളും സജ്ജമാക്കി പ്രതിസന്ധി നേരിടാൻ ഒരുങ്ങുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഈ സാഹചര്യത്തിൽ അനിവാര്യമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.