അമൃത്സര്‍: അഫ്ഗാനിസ്താന്‍ പുനര്‍നിര്‍മാണം ലക്ഷ്യമാക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ ചര്‍ച്ചയുടെ ഏഴാമത് മന്ത്രിതല സമ്മേളനം പഞ്ചാബ് തലസ്ഥാനമായ അമൃത്സറില്‍ ശനിയാഴ്ച തുടങ്ങി. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് ഡോ. അശ്റഫ് ഗനിയും ചേര്‍ന്ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.
അംഗരാജ്യങ്ങളിലെ പ്രതിനിധികളും ചര്‍ച്ചയെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളും അമൃത്സറില്‍ എത്തി.
അഫ്ഗാനിസ്താനും ഇതര ഏഷ്യന്‍ രാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും അഫ്ഗാനിസ്താന്‍ വിദേശകാര്യ സഹമന്ത്രി ഹിക്മത് ഖലീല്‍ കര്‍സായിയും ചേര്‍ന്ന് അധ്യക്ഷതവഹിച്ച യോഗം ചര്‍ച്ച ചെയ്തു.
അഫ്ഗാനിസ്താന്‍ നേരിടുന്ന ഭീകരഭീഷണി ചെറുക്കാനുള്ള മാര്‍ഗമാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുക.
മുന്‍കൂട്ടി അറിയിച്ചതില്‍നിന്ന് മാറി പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ശനിയാഴ്ച തന്നെ എത്തി.
കഴിഞ്ഞവര്‍ഷം ഇസ്ലാമാബാദില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സര്‍താജ് അസീസും കൂടിക്കാഴ്ച നടത്തുകയും ഇരുകക്ഷികള്‍ക്കുമിടയില്‍ സമഗ്രമായ സംവാദത്തിന് രൂപരേഖ തയാറാക്കാനും ചര്‍ച്ചയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതിര്‍ത്തിയില്‍ പാക് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ പാകിസ്താനോട് മൃദുസമീപനം ഒഴിവാക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ജമ്മുവിലെ നഗ്രോട്ടയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.