ഛണ്ഡീഖഡ്: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് ഹരിയാന ബി.ജെ.പി നേതാവിന്‍റെ രാജി. മുൻ പാർലമെന്‍ററി സെക്രട്ടറി കൂടിയായ രാംപാൽ മജ്രയാണ് വ്യാഴാഴ്ച ബി.ജെ.പി വിട്ടത്.
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം നിൽക്കുന്നതായി പ്രഖ്യാപിച്ച രാംപാൽ മജ്ര നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു. കർഷക വിരുദ്ധ നിയമങ്ങൾ സമൂഹത്തിലെ മറ്റുമേഖലകളെയും പ്രതികൂലമായി ബാധിക്കും. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
2019ലാണ് െഎ.എൻ.എൽ.ഡി വിട്ട് മജ്ര ബി.ജെ.പിയിലെത്തിയത്. മൂന്നുതവണ ഹരിയാന നിയമസഭയിലും അേദ്ദഹം അംഗമായിരുന്നു. അടിസ്ഥാന താങ്ങുവില സംബന്ധിച്ച നിർദേശം കാർഷിക നിയമങ്ങളിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ മജ്ര രംഗത്തെത്തിയിരുന്നു.
റിപബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണെന്ന് പറഞ്ഞ മജ്ര സമാധാനപരമായ കർഷകരുടെ പ്രതിഷേധത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
കർഷക പ്രക്ഷോഭത്തിനിടെ അതിശൈത്യവും ഹൃദയാഘാതവും അപകടങ്ങളും മൂലം 150ൽ അധികം കർഷകർ മരിച്ചു. എന്നാൽ ഇതുസംബന്ധിച്ച് സർക്കാർ ഒരക്ഷരം മിണ്ടാൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണക്കുന്നവർ, സുഹൃത്തുക്കൾ, അഭ്യൂദയകാംക്ഷികൾ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷം ഭാവി തീരുമാനങ്ങളെടുക്കുമെന്നും മജ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.