ചണ്ഡീഗഢ്: ഹരിയാനയിൽ ലിംഗാനുപാതം 898 ആയി കുറഞ്ഞുവെന്ന് റിപ്പോർട്ടുകൾക്കു പിന്നാലെ, നിരീക്ഷണത്തിൽ അലംഭാവം കാണിച്ചവർക്കെതിരേ ആരോഗ്യ വകുപ്പ് അച്ചടക്ക നടപടിക്ക് ഉത്തരവിട്ടു. നാലു ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഫലപ്രദമായി നിരീക്ഷിക്കുന്നതിലും നടപ്പിലാക്കുന്നതിലും പരാജയപ്പെട്ടുവെന്നാരോപിച്ചാണ് അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) സുമിത മിശ്ര സസ്‌പെൻഷൻ ഉത്തരവിട്ടത്. സോണിപത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സി.എച്ച്.സി) സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ടിന ആനന്ദ്, യമുനനഗറിലെ സി.എച്ച്.സി എസ്.എം.ഒ ഡോ. വിജയ് പർമർ, റോഹ്തക്കിലെ സി.എച്ച്.സി എസ്.എം.ഒ ഡോ. സത്പാൽ, നാർനൗളിലെ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രഭ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഹരിയാനയിൽ ഈ വർഷത്തെ ആദ്യ നാല് മാസത്തെ ജനനസമയത്തെ ലിംഗാനുപാതം 1,000 ആൺകുട്ടികൾക്ക് 898 പെൺകുട്ടികളായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 923 ആയിരുന്നു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ, സോനെപട്ട്, റോഹ്തക്, യമുനനഗർ എന്നിവയുൾപ്പെടെ ചില ജില്ലകളിൽ ജനനസമയത്തെ ലിംഗാനുപാതം 900 മാർക്കിൽ താഴെയായിരുന്നു. ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും നിയമവിരുദ്ധമായ ലിംഗനിർണ്ണയ രീതികൾ തടയുന്നതിനുമായി ഹരിയാന സർക്കാർ അടുത്തിടെ സംസ്ഥാനവ്യാപകമായി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ ലിംഗനിർണയത്തിനെതിരായ റെയ്ഡുകളും പരിശോധനകൾ കർശനമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.