ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിലെ ജലധാര 'ശിവലിംഗ'മാണെന്ന അവകാശവാദത്തിനിടെ അതിനുള്ള സംരക്ഷണം ശക്തിപ്പെടുത്തണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ഇതിനായി അഡ്വ. വിഷ്ണു ശങ്കർ ജെയിൻ സമർപ്പിച്ച അപേക്ഷ നവംബർ 12ന് പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ഹിന്ദുത്വ സംഘടനകളുടെ ആവശ്യത്തിന് അനുസൃതമായി ഗ്യാൻവാപി പള്ളിയിൽ സർവേ നടത്തുന്ന കാര്യത്തിൽ കോടതി നിർദേശം പാലിക്കാമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ അലഹബാദ് ഹൈകോടതിയിൽ ബോധിപ്പിച്ചു. ഈ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ പള്ളി പരിപാലന കമ്മിറ്റിക്ക് 10 ദിവസത്തെ സമയവും അലഹബാദ് ഹൈകോടതി നൽകി.ജലധാര 'ശിവലിംഗം' ആണെന്ന അവകാശവാദവുമായി വന്ന ഹരജിക്കാരായ നാലു ഹിന്ദു സ്ത്രീകൾ കാലപ്പഴക്കം നിർണയിക്കാൻ കാർബൺ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത് കോടതി നേരത്തേ തള്ളിയിരുന്നു. ജലധാര ശിവലിംഗമാണെന്ന അവകാശവാദത്തെ തുടർന്ന് അടച്ചുപൂട്ടിയ വുദുഖാനക്കു പുറമെ മസ്ജിദും കേസിന്റെ ഭാഗമാക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗ്യാൻവാപി മസ്ജിദിൽ ഇപ്പോഴത്തെ തർക്കത്തിനാധാരമായ അഡ്വക്കറ്റ് കമീഷണറുടെ റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹരജി തീർപ്പാക്കാതെ ഇത്തരം ആവശ്യങ്ങൾ കോടതി പരിഗണിക്കരുതെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.