ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ 1274 പോളിങ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് വനിതകളായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. ഈ സ്റ്റേഷനുകളിലെ പ്രിസൈഡിങ് ഓഫീസർ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും വനിതകളായിരിക്കും.
തെരഞ്ഞെടുപ്പിനായി ഗുജറാത്തിൽ ആകെ 51, 782 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുക. 182 പോളിങ് സ്റ്റേഷനുകളിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ പ്രത്യേക നിരീക്ഷകനെ ചുമതലപ്പെടുത്തും.
രണ്ടു ഘട്ടമായി 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും രണ്ടാംഘട്ടം ഡിസംബർ അഞ്ചിനും. ആദ്യ ഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 92 ആണ് കേവല ഭൂരിപക്ഷം. 4.9 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ അഞ്ചിന് പുറത്തിറങ്ങും. രണ്ടാം ഘട്ടം നവംബർ 10ന്. ഒന്നാം ഘട്ട നാമനിർദേശപത്രിക നവംബർ 14നും രണ്ടാംഘട്ടം നവംബർ 18നും സമർപ്പിക്കാം. സൂക്ഷ്മ പരിശോധന നവംബർ 15, 18 തിയതികളിൽ നടക്കും. പത്രിക നവംബർ 17, 21 തിയതികളിൽ പിൻവലിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.