ന്യൂഡൽഹി: 40 ലക്ഷം ട്രാക്ടർ അണിനിരത്തി റാലി സംഘടിപ്പിക്കാനുള്ള കർഷകരുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി വീണ്ടും കേന്ദ്രം. കർഷകർക്കു മുമ്പിൽ തങ്ങൾ വാതിൽ അടച്ചിട്ടില്ലെന്നും പുതുതായി ആവശ്യങ്ങളുണ്ടെങ്കിൽ ഇനിയും ചർച്ചയാവാമെന്നും കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സംഗ് തോമർ പറഞ്ഞു.
'കർഷകരുടെ വരുമാനം പതിൻമടങ്ങ് ഉയർത്താനും, കാർഷിക രംഗത്ത് ക്ഷേമം നിലനിർത്താനും സർക്കാർ പ്രതിഞ്ജാബദ്ധമാണ്. പല തവണ ചർച്ചകൾ നടത്തിക്കഴിഞ്ഞു. പുതുതായി എന്തെങ്കിലും ഉണ്ടെങ്കിൽ ഇനിയും ചർച്ചക്ക് തയ്യാറാണ്' -തോമർ പറഞ്ഞു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ ഇനിയും തയാറായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തോമർ രംഗത്തുവന്നത്. പാർലമെന്‍റ് വളയൽ സമരത്തിലേക്ക് കടക്കുമെന്ന് കർഷക നേതാവ് രാകേഷ് തികായത് പ്രഖ്യാപിച്ചിരുന്നു.
'പാർലമെന്‍റ് ഞങ്ങൾ ഘെരാവോ ചെയ്യും. ഡൽഹി ലക്ഷ്യമിട്ടുള്ള മാർച്ച് എപ്പോഴാണെന്ന് ഉടൻ പ്രഖ്യാപിക്കും. നാല് ലക്ഷത്തിന് പകരം 40 ലക്ഷം ട്രാക്ടറുകൾ ഇത്തവണ അണിനിരക്കും - തികായത് പറഞ്ഞു. ഇന്ത്യാ ഗേറ്റിനരികിലെ പാർക്ക് ഉഴുതുമറിച്ച് കൃഷിയിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കൾ ചർച്ച ചെയ്ത് പ്രതിഷേധ ദിവസം തീരുമാനിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വൻകിട കുത്തകകളുടെ ഗോഡൗണുകൾ കർഷകർ തകർക്കും. അതേസമയം തോമറിന്‍റെ പ്രസ്താവനക്ക് ഇതുവരെ കർഷക നേതാക്കൾ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.