ന്യൂഡൽഹി: 27 വർഷത്തിനു ശേഷം ഭരണം തിരിച്ചുപിടിച്ച ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകൾ തുടങ്ങി ബി.ജെ.പി. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ അടിയറവ് പറയിച്ച പർവേശ് വർമ, ഡൽഹിയിലെ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിത നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിൽ തന്നെ പർവേശ് വർമക്കായിരിക്കും മുൻഗണന.
ഇവരെ കൂടാതെ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജിന്റെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ഡൽഹിയിലെ എം.പിയാണ് ബാൻസുരി. അതോടൊപ്പം മോത്തി നഗറിൽ നിന്ന് വിജയിച്ച ഹരീഷ് ഖുറാനയുടെ പേരും പരിഗണനയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. വിദേശ സന്ദർശനത്തിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക.
പ്രധാനമന്ത്രിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി. നദ്ദ എന്നിവരും സർക്കാർ രൂപവത്കരണ ചർച്ചകളിൽ സജീവമായുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വവുമായുള്ള സംസ്ഥാന നേതൃത്വത്തിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി.
തുടർച്ചയായി നാലാം തവണയും ഡൽഹിയിൽ അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിൽ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് (ആപ്) നഷ്ടമായത് 40 സീറ്റുകളാണ്. പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രിയും കെജ്രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയ, മുൻ മന്ത്രിയും പാർട്ടി സ്ഥാപകരിലൊരാളുമായ സത്യേന്ദർ ജെയിൻ, പാർട്ടിയുടെ യുവ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ്, പാർട്ടി സ്ഥാപകാംഗവും മുതിർന്ന നേതാവുമായ സോമനാഥ് ഭാരതി, ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള തുടങ്ങിയ മുൻനിര നേതാക്കളെല്ലാം അടിപതറി വീണു.
2015ലും 2020ലും ഡൽഹിയിൽ പാർട്ടി നേടിയ വൻ വിജയങ്ങളിൽ പട്ടികവർഗ, മുസ്ലിം വിഭാഗങ്ങളിൽനിന്നു ലഭിച്ച വലിയ പിന്തുണ പ്രതിഫലിച്ചിരുന്നു. ഇത്തവണ വോട്ട് ഭിന്നിച്ചതോടെ ഭൂരിപക്ഷത്തിൽ ഇളക്കം തട്ടിയെങ്കിലും ആപിനെ ഡൽഹിയിൽനിന്നു തുടച്ചുനീക്കുന്നതിൽ തടഞ്ഞുനിർത്താൻ ഈ മേഖലക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.