അർണബിന്‍റെ വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാർ മിണ്ടുന്നില്ല, കാതടപ്പിക്കുന്ന നിശബ്ദതയെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു സോണിയ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിർവികാരതയും ധാർഷ്ട്യവും ഞെട്ടിക്കുന്നതാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

ദേശീയ സുരക്ഷകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്ന അസ്വസ്ഥജനകമായ വാർത്തകൾ അടുത്തിടെ കേട്ടുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞിരുന്നു. എന്നിട്ടും വെളിപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിശബ്ദത കാതടപ്പിക്കുന്നതാണ്. സോണിയ ഗാന്ധി വിർച്വൽ പ്രസംഗത്തിൽ പറഞ്ഞു.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റുകൾ മറ്റുള്ളവർക്ക് നൽകുന്നവരുടെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഡൽഹിയുടെ അതിർത്തിയിൽ വൻ പ്രതിഷേധത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ തിടുക്കത്തിൽ തയാറാക്കിയതാണെന്ന് കർഷകരുടെ പ്രക്ഷോഭത്തെ കുറിച്ച് സംസാരിച്ച സോണിയ ഗാന്ധി പറഞ്ഞു.

"കർഷകരുടെ പ്രക്ഷോഭം തുടരുകയാണ്, കർഷകരുമായി നടത്തുന്ന ചർച്ചകളിൽ ഞെട്ടിക്കുന്ന നിര്‍വ്വികാരതയും ധാർഷ്ട്യവുമാണ് സർക്കാർ കാണിക്കുന്നത്," സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.