ഗൗരി ലങ്കേഷ് വധക്കേസ്; പ്രതികളുടെ വിചാരണ നടപടികൾ ആരംഭിക്കുന്നു

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ പ്രതികളുടെ വിചാരണ നടപടികൾ ആരംഭിക്കുന്നു. വിചാരണ നടപടികള്‍ തുടങ്ങുന്നതി​െൻറ ഭാഗമായി വധക്കേസിലെ 18 പ്രതികളെയും ബംഗളൂരു പ്രത്യേക കോടതി കുറ്റം വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ക്ക് മനസിലാകുന്ന മറാത്തി, കന്നഡ ഭാഷകളിലാണ് കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ച് വിശദീകരിച്ചത്.

വിചാരണ തുടങ്ങുന്നതിനു മുമ്പ് പ്രതികള്‍ക്ക് അഭിഭാഷകരുടെ ഉപദേശം തേടാന്‍ കോടതി അനുമതി നല്‍കി. കോടതിയുടെ ഉത്തരവില്ലാതെ പ്രതികളെ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നിന്ന് മറ്റു ജയിലുകളിലേക്ക് മാറ്റരുതെന്നും കോടതി ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു. 11 പ്രതികളെ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഏഴു പ്രതികളെ മുംബൈയിലെ അര്‍ത്തുര്‍ റോഡ് ജയിലില്‍ നിന്നും പുനെയിലെ യെര്‍വാഡ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ എട്ടിന് വിചാരണ തീയതി തീരുമാനിക്കും.

തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള 18 പേരാണ് പ്രതിപട്ടികയിലുള്ളത്. എം.എം. കൽബുർഗി, നരേന്ദ്ര ദഭോൽക്കർ, ഗോവിന്ദ് പൻസാരെ തുടങ്ങിയവരുടെ കൊലപാതകത്തിന് സമാനമായാണ് ഗൗരി ലങ്കേഷിെനയും തീവ്രഹിന്ദുത്വ പ്രവർത്തകർ കൊലപ്പെടുത്തിയത്. നാലുപേരുടെയും കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇതുവരെയായി 18 പേരെയാണ് അറസ്​റ്റ് ചെയ്തത്. എസ്.ഐ.ടി മൂന്നു വർഷം കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും പ്രതികള്‍ സമര്‍പ്പിച്ച വിവിധ അപേക്ഷകള്‍ കാരണവും കോവിഡ് മഹാമാരിയെതുടർന്നും വിചാരണ തുടങ്ങുന്നത് നീണ്ടുപോയി.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് നാലു വർഷം പിന്നിടുമ്പോഴാണ് പ്രതികളുടെ വിചാരണ നടപടികൾ ആരംഭിക്കുന്നത്. തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മോർ, അമോൽ കലെ, അമിത് ദെഗ് വെകർ,സുജിത് കുമാര്‍, ഗണേഷ് മിസ്‌കിന്‍, അമിത് ബഡ്ഡി, ഭരത് കുരനെ, എച്ച്.എല്‍. സുരേഷ്, രാജേഷ് ബങ്ങേര, സുധന്‍വ ഗൊന്ദലെകര്‍, ശരദ് കലസ്‌കര്‍, മോഹന്‍ നായിക്, വാസുദേവ് സൂര്യവംശി, മനോഹര യാദവെ, ശ്രീകാന്ത് പങ്കാര്‍കര്‍, നവീന്‍ കുമാര്‍, റുഷികേശ് ദ്യോദികര്‍, വികാസ് പീട്ടീല്‍ എന്നിവരാണ് കേസില്‍ അറസ്​റ്റിലായി പ്രതിപട്ടികയിലുള്ളത്.

പരശുറാം വാഗ്മറോർ ആണ് ഗൗരി ലങ്കേഷിനുനേരെ നിറയൊഴിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയത്. കൊലപാതകത്തി​െൻറ മുഖ്യആസുത്രകരിലൊരാളായ അമോൽ കലെയാണ് ഒന്നാം പ്രതി. അമിത് ദെഗ്‌വെകറും സുജിത് കുമാറുമാണ് പ്രധാന ഗൂഢാലോചകരെന്നും കൊലപാതകം പദ്ധതിയിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Tags:    
News Summary - Gauri Lankesh murder case: Charges framed against 18 accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.