ന്യൂഡൽഹി: തലസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി-എൻ.സി.ആർ മേഖലയിലെ വാഹന ഡ്രൈവർമാരുടെ യൂണിയനുകൾ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് പ്രഖ്യാപിച്ച ഈ സമരത്തിന് ചാലക് ശക്തി യൂണിയനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സി.എൻ.ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില നിരന്തരം വർദ്ധിക്കുന്നത് മൂലം സാധാരണക്കാരായ ഡ്രൈവർമാർക്ക് തങ്ങളുടെ കുടുംബം പുലർത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതിനാൽ മെയ് 21, 22, 23 തീയതികളിൽ വാഹനങ്ങൾ നിരത്തിലിറക്കാതെ 'ചക്കാ ജാം' നടത്താൻ ഡൽഹിയിലെ മറ്റ് സംഘടനകളുമായി ചേര്‍ന്ന് ചാലക് ശക്തി യൂണിയൻ തീരുമാനിച്ചതായും യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് വ്യക്തമാക്കി.
ഡൽഹി സർക്കാർ ടാക്സി, ഓട്ടോ നിരക്കുകൾ ഉടൻ പുതുക്കി നിശ്ചയിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വരും ആഴ്ചകളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ഈ സമരം ശക്തമായ ജനകീയ പ്രക്ഷോഭമായി മാറ്റുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഡൽഹി സർക്കാരിനായിരിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തങ്ങൾ നേരിടുന്ന സാമ്പത്തിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ശക്തമായ നയങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധുവിനും മുഖ്യമന്ത്രി രേഖാ ഗുപ്തക്കും കത്തയച്ചിട്ടുണ്ട്. ആപ്പ് അധിഷ്ഠിത ക്യാബ് കമ്പനികൾ ഡ്രൈവർമാരോട് തികച്ചും ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്നും ഡൽഹിയിലെ ഡ്രൈവർമാർ അടിമത്തത്തിന് സമാനമായ സാഹചര്യങ്ങളിലൂടെയും കടുത്ത സാമ്പത്തിക ചൂഷണങ്ങളിലൂടെയുമാണ് കടന്നുപോകുന്നതെന്നും സംഘടനകൾ ആരോപിക്കുന്നു.
കഴിഞ്ഞ 15 വർഷമായി ഡൽഹി-എൻ.സി.ആർ മേഖലയിൽ സിറ്റി ടാക്സി നിരക്കുകളിൽ യാതൊരു വർദ്ധനവും വരുത്തിയിട്ടില്ലെന്നും എന്നാൽ ഇക്കാലയളവിൽ ഇന്ധനവില പലമടങ്ങ് വർദ്ധിച്ചതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടാക്സി ഡ്രൈവർമാരുടെ ആശങ്കകൾ പരിഹരിക്കാനും നിരക്കുകൾ പുതുക്കാനും കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ മനഃപൂർവ്വം പ്രക്രിയകൾ വൈകിപ്പിക്കുകയാണെന്നും യൂണിയനുകൾ ആരോപിച്ചു.
അതേസമയം ഈ പണിമുടക്ക് പ്രഖ്യാപനം തലസ്ഥാനത്തെ ഗതാഗത യൂണിയനുകൾക്കിടയിൽ വലിയ ഭിന്നതക്ക് കാരണമായിട്ടുണ്ട്. ഡൽഹിയിലെ ഓട്ടോ-ടാക്സി സർവീസുകൾ സാധാരണ നിലയിൽ തുടരുമെന്ന് വ്യക്തമാക്കി പ്രമുഖ സംഘടനയായ ഡൽഹി ഓട്ടോറിക്ഷാ സംഘടന രംഗത്തെത്തി. വാഹനങ്ങൾക്ക് മേൽ പരിസ്ഥിതി നഷ്ടപരിഹാര സെസ് വർദ്ധിപ്പിക്കാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിനെതിരെ ചരക്ക് വാഹന ഉടമകൾ നടത്തുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സമരമെന്നും ഇതിന് ഓട്ടോ-ടാക്സി ഡ്രൈവർമാരുമായി യാതൊരു ബന്ധവുമില്ലെന്നും ഓട്ടോറിക്ഷാ സംഘ് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനുകൾ ബസ് ടെർമിനലുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന സ്ഥലങ്ങളിലും വാഹനങ്ങൾ പതിവുപോലെ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഡൽഹി പ്രദേശ് ടാക്സി യൂണിയൻ, ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ ഡൽഹി, പ്രഗതിശീൽ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ, നാഷണൽ ക്യാപിറ്റൽ റീജിയൻ ഓട്ടോ ടാക്സി ട്രാൻസ്പോർട്ട് യൂണിയൻ തുടങ്ങി അഞ്ചോളം പ്രമുഖ സംഘടനകൾ ഈ പണിമുടക്കിൽ നിന്നും റോഡ് ഉപരോധത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ്. എങ്കിലും സി.എൻ.ജി വിലവർദ്ധനവ് ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്നും ഈ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സോണി കൂട്ടിച്ചേർത്തു.
മറ്റൊരു പ്രമുഖ സംഘടനയായ ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ട് അസോസിയേഷനും ഈ സമരത്തിൽ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ എണ്ണ, ഗ്യാസ് വിലകൾ വർദ്ധിക്കുന്നത് മൂലം രാജ്യം നിലവിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യമാണിതെന്ന് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് സമ്രാട്ട് പറഞ്ഞു. ഇത്തരം ഒരു നിർണ്ണായക ഘട്ടത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങളിലേക്ക് പോകുന്നതിന് പകരം രാജ്യതാത്പര്യത്തിനൊപ്പം നിന്ന് സഹകരിക്കുകയാണ് വേണ്ടതെന്നാണ് തങ്ങളുടെ സംഘടന വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിഭാഗം പ്രമുഖ യൂണിയനുകളും വിട്ടുനിൽക്കുന്നതിനാൽ പണിമുടക്ക് പ്രഖ്യാപനം ഡൽഹിയിലെ സാധാരണ ജനജീവിതത്തെയും യാത്രാ സൗകര്യങ്ങളെയും കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.