ന്യൂഡൽഹി: ഇന്ത്യയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരം വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വി.ബി-ജി റാം ജി പദ്ധതി) എന്ന പുതിയ നിയമം ജൂലൈ 1 മുതൽ നിലവിൽ വരും.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള എം.ജി.എൻ.ആർ.ഇ.ജി.എ നിയമം നിർത്തലാക്കുകയും പകരം വി.ബി-ജി റാം ജി പദ്ധതി നടപ്പിലാക്കുകയും ചെയ്യും. ജൂലൈ 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ നിയമം പ്രാബല്യത്തിൽ വരും. മാറ്റത്തിന്റെ ഘട്ടത്തിൽ തൊഴിലാളികൾക്ക് ജോലി തടസ്സപ്പെടില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ജൂൺ 30 വരെ നിലവിലുള്ള ജോലികൾ പുതിയ പദ്ധതിയിലേക്ക് തടസ്സമില്ലാതെ മാറ്റും.
രേഖകളും രജിസ്ട്രേഷനും
ഇ-കെ.വൈസി പൂർത്തിയാക്കിയ നിലവിലുള്ള ജോബ് കാർഡുകൾ, പുതിയ 'ഗ്രാമീൺ റോസ്‌ഗാർ ഗ്യാരണ്ടി കാർഡുകൾ' ലഭിക്കുന്നത് വരെ നിലനിൽക്കും. നിലവിൽ ജോബ് കാർഡ് ഇല്ലാത്തവർക്ക് ഗ്രാമപഞ്ചായത്തുകൾ വഴി പുതിയ രജിസ്ട്രേഷൻ തുടരാം.
ഗ്രാമപഞ്ചായത്തുകളെ ഗ്രാമീണ പരിവർത്തനത്തിന്റെ ചാലകശക്തിയായി മാറ്റുന്നതിനൊപ്പം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കൂലി വിതരണം, പരാതി പരിഹാര സംവിധാനങ്ങൾ, ഫണ്ട് അനുവദിക്കൽ തുടങ്ങിയ കാര്യങ്ങളിലെ പുതിയ നിയമങ്ങൾ സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം അന്തിമമാക്കും. ഇവയുടെ കരട് രൂപം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഉടൻ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.