പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം റോഡ് ഷോയിൽ
ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ബി.ജെ.പി പുതുതായി ഭരണത്തിലെത്തിയത് ഒമ്പത് സംസ്ഥാനങ്ങളിൽ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചതാണ് അവസാന നേട്ടം. 2014ൽ ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം പിടിച്ചാണ് മോദിയുടെ ഭരണകാലത്ത് ബി.ജെ.പി കുതിപ്പ് തുടങ്ങിയത്. തുടർന്ന് അസം (2016), അരുണാചൽ പ്രദേശ് (2016), മണിപ്പൂർ (2017), ത്രിപുര (2018), ഒഡിഷ (2024), ബിഹാർ (2026) എന്നിവിടങ്ങളിലും ബി.ജെ.പിക്ക് മുഖ്യമന്ത്രിമാരായി. മിക്കയിടത്തും ഭരണം നഷ്ടമായത് കോൺഗ്രസിനാണ്. ഹരിയാനയിൽ മനോഹർലാൽ ഖട്ടറും മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസുമായിരുന്നു ആദ്യത്തെ ബി.ജെപി മുഖ്യമന്ത്രിമാർ. 2016ലാണ് അസമിൽ ബി.ജെ.പി ഭരണത്തിലെത്തിയത്. സർബാനന്ദ സോനോവാൾ പാർട്ടിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായി. അതേ വർഷം അരുണാചൽ പ്രദേശിൽ ബി.ജെപി സർക്കാർ രൂപവത്കരിച്ചു.
2018ലാണ് ത്രിപുരയിൽ ഇടതുമുന്നണിയുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണം അവസാനിച്ചത്. ബിപ്ലബ് കുമാർ ദേബിന്റെ കീഴിൽ ബി.ജെ.പി കന്നിസർക്കാർ രൂപവത്കരിച്ചു. 2024ൽ ഒഡിഷയിൽ ബിജു ജനതാദളിനെ തോൽപിച്ച് മോഹൻ ചരൺ മാജി സംസ്ഥാനത്തെ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി. നവീൻ പട്‌നായിക്കിന്റെ 24 വർഷത്തെ തുടർഭരണത്തിനായിരുന്നു അന്ത്യം കുറിച്ചത്.
ബിഹാറിൽ 2026 വരെ ബി.ജെ.പി മുഖ്യമന്ത്രിയുണ്ടായിരുന്നില്ല. അടുത്തിടെ സമ്രാട്ട് ചൗധരി സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായി. മമത ബാനർജിയുടെ കുത്തകയെന്ന് കരുതിയ ബംഗാളിലാണ് ബി.ജെ.പിയുടെ ഒടുവിലത്തെ കുതിപ്പ്. മോദിയുടെ കീഴിൽ രാജ്യത്തുടനീളമുള്ള സ്വീകാര്യതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം ചുരുങ്ങുകയാണെന്ന് പൂനവല്ല പറഞ്ഞു. ഇന്ത്യയുടെ ജനസംഖ്യയുടെ 78 ശതമാനത്തിലേക്കും ഭൂപ്രദേശത്തിന്റെ 72 ശതമാനത്തിലേക്കും എൻ.ഡി.എയുടെ ഭരണസാരഥ്യം വ്യാപിച്ചെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.