ന്യൂഡൽഹി: ഗുഡ്ഗാവിലെ സെക്ടർ 12 എ ചൗക്കിൽ സ്വകാര്യ സ്ഥലത്ത് ജുമുഅ നമസ്കാരം നടത്തുന്നത് ബജ്റംഗ്ദൾ പ്രവർത്തകർ അടക്കമുള്ള സംഘം അലങ്കോലപ്പെടുത്തി. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് ഇവിടെ നമസ്കാരം തടസ്സപ്പെടുന്നത്. ജുമുഅ നമസ്കാരം നടക്കവെ ജയ് ശ്രീരാം, ഭാരത് മാതാ കി ജയ് വിളിയുമായി ബജ്റംഗ്ദൾ പ്രവർത്തകരടങ്ങുന്ന മുപ്പതോളം പേർ സംഘടിച്ചെത്തുകയായിരുന്നു.
കനത്ത പൊലീസ് സാന്നിധ്യമുള്ളതിനാൽ സംഘർഷം ഒഴിവായി. എന്നാൽ, മുദ്രാവാക്യവും പ്രതിഷേധവും കാരണം നമസ്കാരം തടസ്സപ്പെട്ടു. അടുത്ത ആഴ്ച നമസ്കാരം അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായാണ് നമസ്കാരം നടക്കുന്നതെന്നും പുറത്തുനിന്നുള്ളവരാണ് പ്രാർഥനക്ക് എത്തിയതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അതേസമയം, തർക്കം നിലനിൽക്കുന്ന ഗുഡ്ഗാവിലെ സെക്ടർ 47ൽ ജുമുഅ നമസ്കാരം നടന്നു. രണ്ടിടത്തും ജില്ലാ ഭരണാധികാരികളുടെ അനുമതിയോടെയാണ് ജുമുഅ നമസ്കാരം നടന്നിരുന്നത്. ഇരു സമുദായക്കാരുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷമാണ് അനുമതി നൽകിയത്.
എന്നാൽ, ഒരു ദിവസത്തെ പ്രാർഥനക്കാണ് അനുമതി നൽകിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. എല്ലാവർക്കും പ്രാർഥിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. പ്രാർഥന തടസ്സപ്പെടുത്തി മതവികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.