റാണ അയ്യൂബ്
മുംബൈ: മാധ്യമ പ്രവർത്തക റാണ അയ്യൂബിന് സമൂഹ മാധ്യമമായ ‘എക്സി’ൽ അശ്ലീല സന്ദേശങ്ങളയച്ച കേസിൽ നാലു പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള 30കാരിയായ ഫാഷൻ ഡിസൈനർ ഉൾപ്പെടെ നാല് പേരെയാണ് തിരിച്ചറിഞ്ഞത്. ഇവർക്ക് കോപർഖൈരാനെ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
നവംബർ എട്ടിന് തന്റെ മൊബൈൽ നമ്പർ ചിലർ എക്സിൽ പരസ്യമാക്കിയതിനു ശേഷം താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് റാണാ അയ്യൂബ് പൊലീസിനെ അറിയിച്ചിരുന്നു. കേസിൽ കുറ്റാരോപിതരായ 12 പേരിൽ നാല് പേർക്കാണ് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയത്. കേസിൽ കുറ്റാരോപിതയായ ഫാഷൻ ഡിസൈനർ ദിക്ഷ കാണ്ഡ്പാൽ തിങ്കളാഴ്ച മുംബൈയിലെത്തി മൊഴി നൽകി. റാണ അയ്യൂബിന് താൻ മോശം സന്ദേശങ്ങൾ അയച്ചുവെന്ന് ദിക്ഷ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മുംബൈയിൽ താമസിക്കുന്ന റാണ നവംബർ എട്ടിന് പുലർച്ചെ 1.15 ന് തനിക്ക് നിരവധി അപരിചിത കോളുകൾ വന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ വാട്സാപിൽ അശ്ലീല സന്ദേശങ്ങളും അയച്ചതായി കണ്ടെത്തി. തന്റെ കോണ്ടാക്ട് സംബന്ധിച്ച വിവരങ്ങൾ എക്സിലൂടെ ചോർന്നതായി ഇതോടെ വ്യക്തമായതായി പരാതിയിൽ റാണ സൂചിപ്പിച്ചിരുന്നു.
‘ഇതിനുപിന്നാലെ സോഷ്യൽ മീഡിയ ഹാന്‍ഡിൽ പരിശോധിച്ചപ്പോൾ Hindutva Knight @Hphobiawatch എന്ന എക്സ് അക്കൗണ്ടിൽ എന്റെ ഫോൺ നമ്പറും ഫോട്ടോയും ഉൾപ്പെടെ പ്രചരിച്ചതായി കണ്ടെത്തി. ‘എനിക്ക് നല്ല ഹൊറർ സിനിമകൾ നിർദേശിക്കൂ’ എന്ന സന്ദേശം ഉൾപ്പെടെയാണ് നമ്പർ നൽകിയിട്ടുള്ളത്. ഇക്കാര്യം പൊലീസിനെ ടാഗ് ചെയ്തതോടെ എന്റെ ചിത്രത്തോടുകൂടിയ പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ, ഇതേ വിവരങ്ങൾ മറ്റൊരു അക്കൗണ്ടിൽ പിന്നീട് റീപോസ്റ്റ് ചെയ്തതായും റാണാ അയ്യൂബ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.