ഗുവാഹത്തി: അസമിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നാലുതവണ എം.പിയായ രഞ്ജൻ ഗൊഹെയ്ൻ പാർട്ടിവിട്ടു. വ്യാഴാഴ്ചയാണ് പാർട്ടി പദവികൾ രാജിവെക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. മുൻ ബി.ജെ.പി പ്രസിഡന്റും നാല് തവണ നാഗോവ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമായ അദ്ദേഹം 17 അനുയായികൾക്കൊപ്പം പാർട്ടി സംസ്ഥാന ആസ്ഥാനത്ത് എത്തിയാണ് രാജി സമർപ്പിച്ചത്.
സംസ്ഥാന ബി.ജെ.പിയിലെ രണ്ട് ചേരികളിൽ ഒന്നിന്റെ പ്രധാനി ഗൊഹെയ്നാണ്. അസം ബി.ജെ.പിയിലെ പരമ്പരാഗതമായി ശക്തിയുള്ള ഗൊഹെയ്ന്റെ നേതൃത്വത്തിലുള്ള പക്ഷവും മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിൽ പാർട്ടിക്കകത്ത് വലിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ജയന്ത് മല്ല, പിജുഷ് ഹസാരിക, അജന്ത നിയോഗ് തുടങ്ങി അസം ബി.ജെ.പിയിലെ പല പ്രമുഖ നേതാക്കളേയും ഹിമന്ത മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു.
1999 മുതൽ 2019 വരെ നാഗോൺ മണ്ഡലത്തെ പ്രതിനിധികരിച്ചിരുന്നു. 2016ൽ അദ്ദേഹം മോദി മന്ത്രിസഭയിൽ സഹമന്ത്രിസ്ഥാനവും വഹിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി അദ്ദേഹം മുന്നോട്ട് വന്നതുമില്ല. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസാണ് മണ്ഡലത്തിൽ നിന്നും ജയിച്ചത്.
ഇപ്പോൾ അധികാരത്തിലിരിക്കുന്നവർക്ക് വേണ്ടിയല്ല പാർട്ടിയിൽ ചേർന്നത്. അടൽ ബിഹാരി വാജ്പേയ്, എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് പാർട്ടിയിലേക്ക് എത്തിയത്. എന്നാൽ, മറ്റ് പാർട്ടികളിൽ നിന്നും ആളുകൾ എത്തിയതോടെ ബി.ജെ.പിയിലെ സാഹചര്യം മാറിയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.