ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്. കേസ് നാല് മാസം പഴക്കമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. യശ്വന്ത്‌റാവു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കിൽ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം. ഇത്തരത്തില്‍ രക്തം നല്‍കിയപ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് നല്‍കിയ രക്തത്തില്‍ നിന്നാണോ അതോ മറ്റു ചികിത്സാ ഉപകരണങ്ങള്‍ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ട് തേടിയതായും ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ആശുപത്രികളിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടക്കുന്നുണ്ടെന്ന് കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ സച്ചിൻ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻഡോർ, സത്ന എന്നിവിടങ്ങളിലെ ആശുപത്രികളിൽ എലികടിച്ച സംഭവങ്ങൾക്കു പിന്നാലെയാണ് കുട്ടികൾക്ക് എച്ച്.ഐ.വി ബാധിച്ച റിപ്പോർട്ടും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.