ഭക്ഷ്യ വിഷബാധ: 35000 അടി ഉയരത്തിൽ എയര്‍ ഇന്ത്യ വിമാനത്തിൽ യാത്രക്കാര്‍ കുഴഞ്ഞുവീണു

മുംബൈ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു. തിങ്കളാഴ്ച ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എ.ഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടത്. വിമാനം 35000 അടി മുകളില്‍ പറക്കുമ്പോഴാണ് യാത്രക്കാര്‍ക്ക് തലകറക്കം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടായത്. വിമാനത്തിനുള്ളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമികമായി സംശയിക്കപ്പെടുന്നത്.

അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിലും അടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തിങ്കളാഴ്ച ആദ്യം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനും ആണ് തലകറക്കവും ചര്‍ദ്ദിലും അനുഭവപ്പെട്ടതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിനുള്ളില്‍ ഓക്‌സിജന്‍ വിതരണം മോശമായാലും ഛര്‍ദ്ദിലിനും തലകറക്കത്തിനും കാരണമാകും. എന്നാല്‍ ഈ സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു.

മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ കുഴഞ്ഞു വീണവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ തയാറായി നില്‍ക്കുകയായിരുന്നു. അസ്വസ്ഥതകള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ട രണ്ട് യാത്രക്കാരെയും രണ്ട് ക്യാബിന്‍ ക്രൂവിനെയും കൂടുതല്‍ പരിശോധനക്കായി എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയി.

പിന്നീട് ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍ എയര്‍ലൈന്‍സ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ പ്രസ്താവന ഇറക്കി. തങ്ങളുടെ അതിഥികള്‍ക്ക് ജീവനക്കാര്‍ക്കും ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് പ്രസ്താവനയിലുള്ളത്. 

Tags:    
News Summary - Food poisoning: Passengers collapse on Air India flight at 35,000 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.