പിതാവിനെ ആക്രമിച്ചു, കുടുംബത്തെ ഭീഷണിപ്പെടുത്തി, കൃഷിയിടം കത്തിച്ചു; ഉന്നാവിൽ നിരന്തര ക്രൂരത
ലഖ്നോ: ഉന്നാവിലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം തങ്ങളെ കാണാനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് വിവരിച്ചത് നിരന്തര ഉപദ്രവത്തിന്‍റെ കഥകൾ. ഒരു വർഷത്തോളമായി പ്രതികൾ കുടുംബത്തെയാകെ ഉപദ്രവിക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിനെ പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അമ്മാവനെ ഭീഷണിപ്പെടുത്തി. കുടുംബാംഗമായ പത്ത് വയസുകാരനെ വരെ പ്രതികൾ ഭീഷണിപ്പെടുത്തി. കൃഷിയിടം കത്തിച്ച് ചാമ്പലാക്കിയതായും കുടുംബാംഗങ്ങൾ വിവരിച്ചു.
2018 ഡിസംബറിലാണ് ശിവം ത്രിവേദിയും ശുഭം ത്രിവേദിയും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടി പരാതി നൽകിയതോടെ ഈ വർഷം മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം ഇവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പെൺകുട്ടിയെ ആക്രമിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
ഡൽഹി സഫ്ദർ ജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി വെള്ളിയാഴ്ചയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.