ലഖിംപുർ ഖേരിയിൽ കർഷകർ 75 മണിക്കൂർ സമരം ആരംഭിച്ചു

ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ 75 മണിക്കൂർ സമരത്തിനായി ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെത്തി. കാറുകളിലും ബസുകളിലുമായി എത്തിയ കർഷകർ സംയുക്ത കിസാൻ മോർച്ചയുടെ ബാനറിലാണ് ധർണ നടത്തുന്നത്.

ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്, ദേശീയ സംഘടന സെക്രട്ടറി ഭൂദേവ് ശർമ തുടങ്ങിയ പ്രമുഖർ ബുധനാഴ്ചതന്നെ സമരസ്ഥലത്തെത്തിയിട്ടുണ്ട്. ഒരു വർഷം നീണ്ട കർഷക സമരത്തിൽ കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുകയെന്നതാണ് പ്രധാന ആവശ്യം.

ഉൽപന്നങ്ങൾക്ക് മിനിമം വില നിയമം, 2022ലെ വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഖിംപുർ ഖേരിയിലുണ്ടായ അക്രമത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയെ പുറത്താക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.

ലഖിംപുർ ഖേരി അക്രമത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര സഞ്ചരിച്ച കാർ കർഷകരുടെ മേൽ ഇടിച്ചു കയറ്റുകയായിരുന്നു. കേസിൽ കഴിഞ്ഞ മാസം അലഹബാദ് ഹൈകോടതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Tags:    
News Summary - Farmers started 75-hour strike in Lakhimpur Kheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.