ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തുടരുന്ന കർഷകരോട് പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കേയാണ് കൃഷിമന്ത്രിയുടെ അഭ്യർഥന.
'മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷവും കർഷകർ സമരം തുടരുന്നതിൽ അർഥമില്ല. കർഷകരോട് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ അഭ്യർഥിക്കുന്നു' -തോമർ പറഞ്ഞു.
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച അവതരിപ്പിക്കും. അന്നേദിവസം പാർലമെന്‍റിൽ ഹാജരാകാൻ ലോക്സഭ എം.പിമാർക്ക് ബി.ജെ.പി വിപ്പ് നൽകുകയും ചെയ്തു.
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ പ്രഖ്യാപനം. മോദിയുടെ പ്രഖ്യാപനത്തെ കർഷകർ സ്വാഗതം ചെയ്തെങ്കിലും കാർഷിക നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കാതെയും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെയും പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച കർഷകരുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് ട്രാക്ടർ റാലി സംഘടിപ്പിക്കും. 60 ട്രാക്ടറുകൾ റാലിയിൽ അണിനിരത്തുമെന്നും 1000 പേരെ പങ്കെടുപ്പിക്കുമെന്നും കർഷക നേതാവ് രാകേഷ് ടികായത്ത് അറിയിച്ചിരുന്നു.
കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് തോമർ പറഞ്ഞു. കർഷക സംഘടനയിലെ പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തുമെന്നും കൃഷിമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.