മംഗളൂരു: 2000 രൂപ മാറ്റിയെടുക്കാന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കിടയില്‍ മറ്റൊരു വെല്ലുവിളിയായി ഇവയുടെ കളര്‍ ഫോട്ടോസ്റ്റാറ്റുകള്‍ പ്രചാരത്തില്‍.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഒറിജിനല്‍ നോട്ടുകള്‍ക്കിടയില്‍ ഇവ കലര്‍ത്തി നല്‍കുന്നു. വൃദ്ധരും കുട്ടികളും വ്യാപാരസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലത്തെുന്നത് തക്കംപാര്‍ത്ത് പ്രിന്‍റ് ചെലവാക്കുന്ന വിരുതര്‍ വേറെ.സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആഭരണം പണയംവെച്ച് കിട്ടിയ പണത്തില്‍ 2000 രൂപയുടെ വ്യാജ കറന്‍സി ലഭിച്ചെന്ന പരാതി വിട്ടല്‍ പൊലീസില്‍ ലഭിച്ചു. ബണ്ട്വാള്‍ പുണച്ച ഗ്രാമത്തിലെ യെര്‍മ്മത്തൊട്ടുവില്‍ കൃഷ്ണപ്പയാണ് പരാതിക്കാരന്‍.
ധന ഇടപാട് സ്ഥാപനം 2000 രൂപ കറന്‍സികളാണ് നല്‍കിയത്. ഏറെ അലഞ്ഞിട്ടും മാറിക്കിട്ടിയില്ല. ഒടുവില്‍ സര്‍ക്കാര്‍ മദ്യശാലയില്‍നിന്ന് മദ്യം വാങ്ങി പൈസ നല്‍കിയപ്പോള്‍ ജീവനക്കാര്‍ കള്ളനോട്ടാണെന്നറിയിച്ചു. തിരിച്ചുചെന്നപ്പോള്‍ ഇടപാട് സ്ഥാപനം കൈമലര്‍ത്തി.ഒറിജിനല്‍ നോട്ടിനൊപ്പം പ്രിന്‍റുകള്‍ കലര്‍ത്തി ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തട്ടിപ്പ് നടത്തുന്നതായി രേഖാമൂലമല്ലാത്ത പരാതി ലഭിച്ചതായി വിട്ടല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രകാശ് ദേവഡിക പറഞ്ഞു.
ചിക്കമഗളൂരുവിലെ ഉള്ളി വ്യാപാരി നേരത്തെ 2000 രൂപയുടെ കമ്പ്യൂട്ടര്‍ പ്രിന്‍റ് തട്ടിപ്പിനിരയായിരുന്നു. കടയില്‍ കുട്ടിയെ ഇരുത്തി ഊണുകഴിക്കാന്‍ പോയ തക്കത്തില്‍ 1400 രൂപയുടെ സാധനം വാങ്ങിയ ഒരാള്‍ വ്യാജന്‍ നല്‍കി ബാക്കി തുക കൈപ്പറ്റുകയായിരുന്നു. തൊക്കോട്ട് മത്സ്യ വ്യാപാരിയായിരുന്നു അടുത്ത ഇര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.