‘ബംഗാളിൽ ബി.ജെ.പി ‘വിതരണ പ്രവർത്തന’ങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു, പാർട്ടി അധ്യക്ഷന് പോലും രക്ഷിക്കാൻ കഴിയില്ല’; നേതാക്കളുടെ ചിത്രവും ലൊക്കേഷനും പങ്കുവെച്ച് മഹുവ മൊയ്ത്ര

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ‘വിതരണ പ്രവർത്തന’ങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര. ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മഹുവയുടെ ട്വീറ്റ്. കൊൽക്കത്തയിലെ രണ്ട് മുതിർന്ന ബി.ജെ.പി നേതാക്കളുടെ സ്ഥലവും നീക്കങ്ങളും പരസ്യമായി വെളിപ്പെടുത്തുകയും പാർട്ടി പ്രസിഡന്റിന് പോലും ‘ഇവിടെ രക്ഷിക്കാൻ’ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബംഗാളിൽ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

കൊൽക്കത്തയിലെ ഒരു ഹോട്ടലിലെ ബി.ജെ.പി നേതാക്കളുടെ കൂടിക്കാഴ്ചയുടെ ചിത്രമാണ് മഹുവ പോസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാക്കളായ സൗരഭ് സിങ്ങിനെയും പ്രഫസർ സ്വദേശ് സിങ്ങിനെയും അടുത്തിടെ ബി.​ജെ.പിയിൽ ചേർന്ന ടെന്നീസ് താരം ലിയാൻഡർ പേസിനെയും ചിത്രത്തിൽ കാണാം. രണ്ട് നേതാക്കളെയും ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എയായ സൗരഭ് സിങ് ബംഗാളിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ‘വിതരണ പ്രവർത്തന’ങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് മഹുവ ആരോപിച്ചു.

‘സൂക്ഷിക്കൂ, സൗരഭ് സിങ് എന്റെ ട്വീറ്റിന് ശേഷം, നിങ്ങൾ എൽജിൻ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് വിതരണം തുടരാൻ നിങ്ങളുടെ ടീമിനൊപ്പം നോവോടെലിലേക്ക് പോകുന്നു. ഇത് ബംഗാളാണ്. നിതിൻ നബിന് നിങ്ങളെ ഇവിടെ രക്ഷിക്കാൻ കഴിയില്ല’ -മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷനാണ് നിതിൻ നബിൻ.

പണം വിതരണം ചെയ്യുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ബി.ജെ.പി നേതൃത്വം നേതാക്കളെ ബംഗാളിലേക്ക് അയച്ചിട്ടുണ്ടെന്ന് മഹുവ മൊയ്ത്ര മുൻ ട്വീറ്റിൽ ആരോപിച്ചിരുന്നു. ‘സ്വദേശ് സിങ്, സത്യവതി കോളജ് പ്രഫസർ സൗരഭ് സിങ് എന്നിവർ ബംഗാളിൽ എന്താണ് ചെയ്യുന്നത്? ബി.ജെ.പി പ്രസിഡന്റ നിതിൻ നബിന്റെ പേരിൽ ആളുകളെ വിളിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു, നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല’ -മഹുവ പോസ്റ്റിൽ കുറിച്ചു. 

Tags:    
News Summary - Engaged in distribution activities in Bengal BJP chief wont be able to save you Mahua Moitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.