മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്ന് ദിവസക്കൂലിക്കാർക്ക് 50 ലക്ഷം രൂപയുടെ വജ്രം കിട്ടി. രണ്ടു വർഷം മുമ്പ് താൽക്കാലികമായി പൂട്ടിയ ഒരു ചെറിയ ഖനിയിൽ നിന്ന് ഏഴ് തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള വജ്രമാണ്. 17.96 കാരറ്റ് ഭാരമുള്ള ഈ അമൂല്യ രത്നത്തിന് വിപണിയിൽ ഏകദേശം 50 ലക്ഷം രൂപയോളം വിലയുണ്ട്.
അഖിലേഷ് പാലും മറ്റ് ആറ് സുഹൃത്തുക്കളും ചേർന്ന് രണ്ടു വർഷം മുമ്പാണ് പന്നയിലെ സരോഖ ഗ്രാമത്തിൽ ഈ ഖനി പാട്ടത്തിനെടുത്തത്. എന്നാൽ തുടക്കത്തിൽ കാര്യമായ നേട്ടമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് അവർ ആ ഖനി അടച്ചിടാൻ തീരുമാനിക്കുകയും തൊട്ടടുത്ത് മറ്റൊരു ഖനി ആരംഭിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ പെയ്ത കനത്ത മഴക്ക് ശേഷം പുതിയ ഖനി പരിശോധിക്കാൻ എത്തിയപ്പോഴാണ് അഖിലേഷും സംഘവും പഴയ ഖനിക്കുള്ളിലേക്ക് ഒന്നു നോക്കിയത്. അവിചാരിതമായി ഖനിയുടെ ഉപരിതലത്തിൽ തിളങ്ങുന്ന വജ്രം അവരുടെ കണ്ണിൽ പെടുകയായിരുന്നു.
ഇത് അത്യുത്തമമായ ഗുണനിലവാരമുള്ള 'ജെം ക്വാളിറ്റി' വജ്രമാണെന്ന് ഡയമണ്ട് ഒഫീഷ്യൽ രവി പട്ടേൽ വ്യക്തമാക്കി. ഈ വരുന്ന ഒക്ടോബറിൽ സർക്കാർ നടത്തുന്ന ലേലത്തിൽ ഈ വജ്രം വിൽപ്പനക്ക് വെക്കും. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖർ ഈ വജ്രത്തിനായി ലേലത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലത്തുകയിൽ നിന്ന് സർക്കാർ 12 ശതമാനം റോയൽറ്റി ഈടാക്കിയ ശേഷമുള്ള ബാക്കി തുക ഈ ഏഴ് തൊഴിലാളികൾക്കും തുല്യമായി വീതിച്ചു നൽകും.
ഇന്ത്യയുടെ 'രത്ന നഗരം' എന്നറിയപ്പെടുന്ന പന്നയിൽ ഇത്തരം സംഭവങ്ങൾ പുതിയതല്ലെങ്കിലും, ഈ തൊഴിലാളികളുടെ വർഷങ്ങളായുള്ള കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുന്നതാണ് ഈ കണ്ടെത്തൽ. തങ്ങളുടെ ദീർഘകാലമായുള്ള പല ആഗ്രഹങ്ങളും ഈ തുകകൊണ്ട് സാധ്യമാക്കാൻ കഴിയുമെന്നാണ് തൊഴിലാളികൾ സന്തോഷത്തോടെ പറയുന്നത്.
ഇതിനുമുമ്പും നിരവധി പേർക്ക് ഇവിടെ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഒരു കുടുംബത്തിന് 11.19 കാരറ്റ് വജ്രം ലഭിച്ചിരുന്നതും, 2024ൽ മറ്റൊരു കുടുംബം കണ്ടെത്തിയ 19.22 കാരറ്റ് വജ്രം സർക്കാർ ലേലത്തിലൂടെ 93 ലക്ഷം രൂപക്ക് വിറ്റതും പന്നയിലെ ഇത്തരം ചരിത്രങ്ങൾക്ക് തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.