ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ നേട്ടങ്ങളെ പ്രശംസിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ന്യൂഡൽഹിയിൽ നടക്കുന്ന എ.ഐ ഉച്ചകോടി വേദിയിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയുടെ ഡിജിറ്റൽ പുരോഗതിയെ പ്രശംസിച്ചത്.
കോടിക്കണക്കിന് ആളുകളെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് ഉൾപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചത് പ്രധാന നേട്ടമാണെന്ന് മാക്രോൺ ചൂണ്ടിക്കാട്ടി. ദാരിദ്ര്യവുമായി പോരാടുന്ന കോടിക്കണക്കിന് ഇന്ത്യക്കാരിൽ ഒരാളായ മുംബൈയിലെ ഒരു വഴിയോര കച്ചവടക്കാരനെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആശയം വ്യക്തമാക്കിയത്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐയുടെ ദ്രുതഗതിയിലുള്ള വളർച്ചയും വ്യാപനവും സ്വീകാര്യതയും അദ്ദേഹത്തിന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും മാക്രോൺ പറഞ്ഞു.
'പത്ത് വർഷങ്ങൾക്ക് മുമ്പ്, മുംബൈയിലെ ഒരു തെരുവ് കച്ചവടക്കാരന് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. വിലാസമില്ല, രേഖകളില്ല, ആക്‌സസ് ഇല്ല... എന്നാൽ ഇന്ന് അതേ കച്ചവടക്കാരൻ തന്റെ ഫോണിൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നു. ഇതൊരു സാങ്കേതികവിദ്യാ കഥയല്ല,'അതൊരു നാഗരിക കഥയാണ്' മാക്രോൺ പറഞ്ഞു.
'ലോകത്ത് മറ്റൊരു രാജ്യത്തിനും കഴിയാത്ത ഒന്ന് ഇന്ത്യ നിർമ്മിച്ചു... 1.4 ബില്യൺ ആളുകൾക്ക് ഒരു ഡിജിറ്റൽ ഐഡന്റിറ്റി, ഇപ്പോൾ എല്ലാ മാസവും 20 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്ന ഒരു പേയ്‌മെന്റ് സിസ്റ്റം, 500 ദശലക്ഷം ഡിജിറ്റൽ ഹെൽത്ത് ഐഡികൾ നൽകിയ ഒരു ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ.. അവർ ഇതിനെ 'ഇന്ത്യ സ്റ്റാക്ക് ഓപ്പൺ ഇന്ററോപ്പറബിൾ സോവറിൻ' എന്ന് വിളിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം സാമ്പത്തിക വളർച്ചക്കും പുതിയ സാങ്കേതിക വിദ്യകൾക്ക് വഴിയൊരുക്കുന്നതിലും നിർണായകമാണെന്നും പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിൽ ഡാറ്റയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും വലിയ പങ്ക് വഹിക്കുന്നുവെന്ന് മാക്രോൺ വ്യക്തമാക്കി.
സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയരൂപീകരണകർത്താക്കളും ടെക്‌നോളജി രംഗത്തെ പ്രമുഖരും പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷിതവും ഉത്തരവാദിത്വപരവുമായ രീതിയിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. ഇന്ത്യയെ ആഗോള സാങ്കേതിക ശക്തിയായി ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാണെന്നും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ഇന്ത്യയുടെ മാതൃക മറ്റ് രാജ്യങ്ങൾക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.