ബംഗാളിൽ നിർണായക നീക്കം; തൃണമൂലിന്‍റെ പേരും ചിഹ്നവും മരവിപ്പിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റേജിനഗർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലിന്റെ പേരും ചിഹ്നവും താൽക്കാലികമായി മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ ആറിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെയും ഋതബ്രത ബാനർജിയുടെയും നേതൃത്വത്തിലുള്ള ഇരു വിഭാഗങ്ങൾക്കും ടി.എം.സി എന്ന പേരും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ 'പൂവും പുല്ലും' ഉപയോഗിക്കാനാകില്ല. ഇരു വിഭാഗങ്ങൾക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനും അവരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമാണ് ഇടക്കാല നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സമാനമായ തീരുമാനങ്ങൾ മുൻകാലങ്ങളിലും സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഉപതിരഞ്ഞെടുപ്പിൽ ഇരു വിഭാഗങ്ങളും തങ്ങൾക്കായി തിരഞ്ഞെടുക്കുന്ന വ്യത്യസ്ത പേരുകളിൽ മത്സരിക്കണം. ആവശ്യമെങ്കിൽ 'ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസുമായി' ബന്ധം വ്യക്തമാക്കുന്ന രീതിയിലുള്ള പേരുകളും സ്വീകരിക്കാം. നിലവിലെ ഉപതിരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്തിട്ടുള്ള സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് ഇരു വിഭാഗങ്ങൾക്കും വ്യത്യസ്ത ചിഹ്നങ്ങൾ തിരഞ്ഞെടുക്കാനും കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇരു വിഭാഗങ്ങളെയും തുല്യനിലയിൽ പരിഗണിക്കുന്നതിനും ഉപതിരഞ്ഞെടുപ്പ് പ്രക്രിയയിൽ നീതി ഉറപ്പാക്കുന്നതിനുമാണ് പേരും ചിഹ്നവും താൽക്കാലികമായി മരവിപ്പിച്ചതെന്ന് കമ്മീഷന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.