നരേന്ദ്ര മോദി, ഉമർ അബ്ദുല്ല

ജന്മദിനത്തിൽ മോദി ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകട്ടെ! ആശംസ നേർന്ന് ഉമർ അബ്ദുല്ല

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹം ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകട്ടെയെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. മോദിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ഉമർ അബ്ദുല്ല ഈ ആവശ്യം ഉന്നയിച്ചത്. ഇതുവരെ ഈ വിഷയത്തിൽ നൽകപ്പെട്ടത് വാഗ്ദാനങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മണ്ഡല പുനർനിർണയം, നിയമസഭ തെരഞ്ഞെടുപ്പ്, സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുള്ള പ്രക്രിയയാണ് കേന്ദ്ര സർക്കാർ മുമ്പ് വാഗ്ദാനം ചെയ്തിരുന്നത്. മോദി ഇനി എന്താണ് ചെയ്യുക എന്ന് എനിക്ക് എങ്ങനെ പറയാൻ കഴിയും. മറ്റൊന്നുമില്ലെങ്കിലും, അദ്ദേഹം ഞങ്ങൾക്ക് സംസ്ഥാന പദവി നൽകട്ടെ; ഇതിൽ കൂടുതൽ നമുക്ക് എന്ത് വേണം?’ -ഉമർ അബ്ദുല്ല വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

ഞങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, രേഖാമൂലം ഒന്നും നൽകിയില്ല; വെറും വാഗ്ദാനങ്ങൾ മാത്രമാണ് ലഭിച്ചത്. ഭൂമിയുടെയും തൊഴിലിന്റെയും കാര്യത്തിൽ ഭരണഘടനാപരമായ സംരക്ഷണത്തിനായി പോരാടുന്ന ലഡാക്കിലെ ജനങ്ങളോടും നേതൃത്വത്തോടും കേന്ദ്രത്തിന്റെ വാക്കാൽ നൽകുന്ന ഉറപ്പുകളെ അന്ധമായി വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിലും സുപ്രീംകോടതിയിലും പോലും ഈ ഉറപ്പ് നൽകിയിരുന്നു. ജമ്മു കശ്മീരിൽ ജനങ്ങൾ പങ്കെടുത്ത പുനർനിർണയവും തെരഞ്ഞെടുപ്പും നിങ്ങൾ കണ്ടെങ്കിലും, ഇതുവരെ സംസ്ഥാന പദവി തിരികെ നൽകിയിട്ടില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു.

പഴയ ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് 2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാനം വിഭജിക്കുകയും ചെയ്തു.

പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാറിന്റെ തീരുമാനത്തെ 2023 ഡിസംബറിൽ സുപ്രീംകോടതി ശരിവെച്ചിരുന്നു. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും കോടതി സർക്കാറിനോട് നിർദേശിക്കുകയും ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.