മാധ്യമങ്ങളോട് സംസാരിക്കുന്ന ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദത്തിൽ നിന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിന്മാറിയതോടെ മഹായുതിയിലെ തർക്കം അവസാനിച്ചു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് ഷിൻഡെയുടെ പിന്മാറ്റം. ഇതോടെ, മുഖ്യമന്ത്രിപദത്തിൽ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസിന് മുന്നിലെ തടസ്സം നീങ്ങി.
മറ്റൊരു സഖ്യകക്ഷിയായ അജിത് പവാർ നേരത്തെ തന്നെ ഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫഡ്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവർ വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ചർച്ചക്കുശേഷം മുംബൈയിൽ ബി.ജെ.പിയുടെ നിയമസഭാ കക്ഷി യോഗം ചേരും. തുടർന്നാകും പ്രഖ്യാപനം. സത്യപ്രതിജ്ഞ ഞായറാഴ്ചയോടെ ഉണ്ടാകുമെന്നാണ് സൂചന.
രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം പങ്കുവെക്കൽ, ബിഹാർ മാതൃക തുടങ്ങിയ ആവശ്യങ്ങളാണ് ഷിൻഡെ ഉന്നയിച്ചത്. ഇവ ബി.ജെ.പി തള്ളുകയായിരുന്നു. ആഭ്യന്തര വകുപ്പിനായുള്ള ശ്രമവും അംഗീകരിച്ചില്ല. ഉപമുഖ്യമന്ത്രി പദത്തിലിരിക്കാൻ പ്രയാസമുണ്ടെങ്കിൽ ഷിൻഡെക്ക് കേന്ദ്രമന്ത്രിപദം നൽകാൻ ബി.ജെ.പി തയാറാണെന്നാണ് സൂചന. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദം ഉറപ്പാണ്. ബുധനാഴ്ച താണെയിലെ വസതിയിൽ വാർത്തസമ്മേളനത്തിലാണ് ഷിൻഡെ പിന്മാറ്റം പ്രഖ്യാപിച്ചത്.
ബി.ജെ.പിയുടെ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ അറിയിച്ച ഷിൻഡെ തനിക്ക് അതൃപ്തിയില്ലെന്നും വ്യക്തമാക്കി.കഴിഞ്ഞ രണ്ടരവർഷം ഒരു ശിവസൈനികനെ മുഖ്യമന്ത്രിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബാൽ താക്കറെയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അല്ല സാധാരണക്കാരനായിട്ടാണ് പ്രവർത്തിച്ചതും ജീവിച്ചതും. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാനായി.ബി.ജെ.പി കേന്ദ്ര നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സർക്കാർ രൂപീകരണത്തിന് തടസ്സമാകില്ലെന്ന് പ്രധാനമന്ത്രിയെയും അമിത് ഷായേയും ഇന്നാലെ ഫോണിൽ വിളിച്ച് ഉറപ്പു കൊടുത്തിരുന്നുവെന്നും ഷിൻഡെ അറിയിച്ചു.
മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും നാളെ അമിത് ഷായെ കാണും.മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 131 കൂടുതൽ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ മുഖ്യമന്ത്രിപദം വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി ഉറപ്പിച്ചിരുന്നു. എന്നാൽ ഫലം വന്ന് ദിവസങ്ങളായിട്ടും സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമം മഹായുതി സഖ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇടഞ്ഞു നിന്ന ഷിൻഡെയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം.
ഷിൻഡെക്ക് ഒരവസരം കൂടി നൽകണമെന്നും വേണമെങ്കിൽ ബിഹാർ മോഡൽ പരീക്ഷിക്കാമെന്നുമായിരുന്നു ശിവസേനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഈ ആവശ്യം ബി.ജെ.പി നിരുപാധികം തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.