മഹാരാഷ്ട്ര സ്പീക്കർ തെരഞ്ഞെടുപ്പ്: വിമത എം.എൽ.എ വോട്ട് ചെയ്യുമ്പോൾ 'ഇ.ഡി, ഇഡി' വിളിയുമായി പ്രതിപക്ഷ എം.എൽ.എമാർ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പിനിടെ ഷിൻഡെ പക്ഷത്തുള്ള എം.എൽ.എ വോട്ട് ചെയ്യാനെത്തിയപ്പോൾ 'ഇ.ഡി, ഇ.ഡി' എന്ന് വിളിച്ചുപറഞ്ഞ് പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം. ശിവസേന എം.എൽ.എ യാമിനി യശ്വന്ത് ജാദവ് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിപഷ എം.എൽ.എമാർ ബഹളം വെച്ചത്.
വിദേശ നാണയ വിനിമയ നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട് യാമിനിയുടെ ഭർത്താവും ശിവസേന നേതാവും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ യശ്വന്ത് ജാദവിനെതിരെ ഈയിടെ ഇ.ഡി കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എമാരുടെ പ്രതികരണം. കൂടാതെ നികുതിവെട്ടിച്ചെന്ന് ആരോപിച്ച് ഈ വർഷം ഏപ്രിലിൽ ആദായനികുതി വകുപ്പ് ജാദവിന്റെ 5 കോടി രൂപയുടെ ഫ്ലാറ്റ് ഉൾപ്പെടെ 41 സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ വേണ്ടി കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വതന്ത്രരിലും ചെറുപാർട്ടികളിലും സമ്മർദ്ദം ചെലുത്തുന്നു എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. രണ്ട് ദിവസത്തേക്ക് ഇ.ഡിയുടെ നിയന്ത്രണം ഞങ്ങൾക്ക് നൽകിയാൽ ദേവേന്ദ്ര ഫഡ്‌നാവിസും ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്നും റാവത്ത് പറഞ്ഞിരുന്നു.
അതേസമയം, ശിവസേന വിമതരുടെയും ബി.ജെ.പി എം.എൽ.മാരുടെയും അടക്കം 164 പിന്തുണയോടെ വിമതപക്ഷത്തിന്റെ സ്ഥാനാർഥി രാഹുൽ നർവേക്കർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷത്തിലെ രാജന്‍ സാല്‍വിയായിരുന്നു മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥി. രാജന്‍ സാല്‍വിക്ക് 107 വോട്ടുകൾ ലഭിച്ചു. വോട്ടെടുപ്പിൽ നിന്ന് സമാജ്‍വാദി പാർട്ടി വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.