അമരാവതി: എബോള വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അതീവ ജാഗ്രതയിലാണെന്നും മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് ആരോഗ്യ മന്ത്രി സത്യകുമാർ യാദവ്. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ വൈദ്യപരിശോധന, രോഗവ്യാപനം തടയുന്നതിനായി അടിയന്തര പ്രതികരണ സംവിധാനം തുടങ്ങിയവ മുൻകരുതൽ നടപടികളിൽ ഉൾപ്പെടുമെന്നും മന്ത്രി അറിയിച്ചു.`സർക്കാർ അതീവ ജാഗ്രതയിലാണ്, ആവശ്യമായ മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എബോളയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ ആരോഗ്യ വകുപ്പ് പൂർണ്ണ സജ്ജമാണ്' ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാരും അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളും പുറപ്പെടുവിച്ച നിർദേശങ്ങളും മാർഗ്ഗരേഖകളും അനുസരിച്ചാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല ഈ വിഷയത്തിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം വിശാഖപട്ടണം, തിരുപ്പതി, വിജയവാഡ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി എത്തുന്ന യാത്രക്കാരെയും വിനോദസഞ്ചാരികളെയും പരിശോധിക്കുന്നതിനായി വിമാനത്താവള അധികൃതരും ജില്ലാ ആരോഗ്യവിഭാഗവും തമ്മിൽ ഏകോപന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് മാറ്റും. കൂടാതെ രോഗബാധ സംശയിക്കുന്നവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരും വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.
വ്യോമമാർഗം എത്തുന്നവരെ മാത്രമല്ല റോഡ് മാർഗ്ഗവും സംസ്ഥാനത്ത് പ്രവേശിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സത്യകുമാർ യാദവ് അറിയിച്ചു. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാരെ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിഷയത്തിൽ ആവശ്യമായ നടപടികൾക്കായി പ്രസക്തമായ വിവരങ്ങൾ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ പങ്കുവെക്കുന്നുണ്ട്. അതേസമയം കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾക്കനുസൃതമായി വൈറസ് ബാധിത രാജ്യങ്ങളിലേക്കുള്ള അനാവശ‍്യയാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവരും രോഗബാധ അനുഭവപ്പെടുന്നവരും ഉടൻ തന്നെ ജില്ലാ അധികാരികളെ വിവരമറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. രോഗബാധിതരായ വ്യക്തികളിൽ ആഴ്ചകളോളം രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കാൻ സാധ്യതയുണ്ട്. ഇത് രോഗം കൂടുതൽ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.