ഇലക്ടറൽ ബോണ്ട് നമ്പറുകൾ തടയാൻ സുപ്രീംകോടതിയിൽ നാടകീയ ശ്രമങ്ങൾ

ന്യൂഡൽഹി: ഇലക്റൽ ബോണ്ട് നമ്പറുകൾ പുറത്തുവരുന്നത് ഏതെങ്കിലും തരത്തിൽ തടയാൻ പല നാടകീയ ശ്രമങ്ങൾക്കും സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. ബി.ജെ.പി കോടികൾ വാരിക്കൂട്ടിയ പദ്ധതിയിലൂടെ ആരെല്ലാം ഏതൊക്കെ പാർട്ടികൾക്ക് നൽകിയെന്ന വിവരം പറുത്തുവരാതിരിക്കാൻ കേസിൽ കക്ഷികളല്ലാത്ത രണ്ട് വ്യവസായ സംഘടനകളും രണ്ട് മലയാളി അഭിഭാഷകരും സുപ്രീംകോടതിയിലെത്തി.

ഇലക്ടറൽ ബോണ്ട് നമ്പറുകൾ പുറത്തുവിടുന്നത് തടസപ്പെടുത്താൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആ വിവരങ്ങൾ വെച്ച് സമൂഹമാധ്യമങ്ങളിൽ കളിക്കാൻ അനുവദിക്കരുതെന്ന ആവശ്യം കേന്ദ്ര സർക്കാർ സുപ്രീംകോടതിക്ക് മുമ്പാകെ വെച്ചു. സമൂഹ മാധ്യമങ്ങളിലെ കമന്ററി നേരിടാൻ കോടതിക്കാകുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

‘സമൂഹ മാധ്യമങ്ങളിൽ കളിക്കാൻ അനുവദിക്കരുത്’: സുപ്രീംകോടതിയോട് കേന്ദ്രം

ഇലക്ടറൽ ബോണ്ടു വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കോടതി വിധി കൊണ്ട് സമൂഹ മാധ്യമങ്ങളിൽ കളിക്കുകയാണെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കുറ്റപ്പെടുത്തി. കോടതി വിധിയെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ കമന്ററികൾ വരികയാണ്. മറ്റൊരു തരത്തിൽ അവർ വേട്ടയാടാനും തുടങ്ങിയിരിക്കുന്നു. സുപ്രീം കോടതിക്ക് മുമ്പാകെ ഹാജരാകുന്ന ചിലർ കോടതിയെ സമ്മർദത്തിലാക്കാൻ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയാണ്. പുറത്തുവന്ന കണക്ക് ഏത് നിലക്കും വളച്ചൊടിക്കാം. വളച്ചൊടിച്ച ആ കണക്കുകൾ പ്രകാരം സമൂഹ മാധ്യമങ്ങളിൽ എല്ലാ തരത്തിലുമുള്ള പോസ്റ്റുകൾ വരികയാണ്. അതിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലെ കമന്ററി നേരിടാൻ ഒരു സ്ഥാപനമെന്ന് നിലക്ക് തങ്ങളുടെ അധികാരം വിശാലമാണെന്ന് ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു. വിവരങ്ങൾ വെളിപ്പെടുത്തലായിരുന്നു കോടതിയുടെ ഉദ്ദേശ്യം. നിയമവാഴ്ചയാണ് കോടതി നോക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

‘കൂടുതൽ ഒന്നും പറയിപ്പിക്കരുത്’: ബാർ ​​അസോസി​യേഷൻ പ്രസിഡന്റിനോട് ചീഫ് ജസ്റ്റിസ്

തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്ന് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താനുള്ള സുപ്രീംകോടതി വിധി തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്​ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതിയ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിഷ് അഗർവാലക്ക് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. സ്വമേധയാ കേസെടുക്കാനുള്ള അധികാരമുപയോഗിക്കാനാണ് താങ്കൾ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പബ്ലിസിറ്റിക്കായുളള ഇത്തരം നീക്കങ്ങ​ളൊന്നും വേണ്ട. തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്. അങ്ങിനെ സംഭവിച്ചാൽ അത് അഹിതകരമായിരിക്കും. ഒരു മുതിർന്ന അഭിഭാഷകനെന്നതിലുപരി സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആണ് എന്ന് കൂടി ഓർക്കണമെന്നും ചീഫ് ജസ്റ്റിസ് ആദിഷിനോട് പറഞ്ഞു. അഗർവാലയുടെ കത്തിനോട് കേന്ദ്ര സർക്കാറിന് യോജിപ്പില്ലെന്ന് എസ്.ജിയും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പ്രസിഡന്റിന്റെ കത്ത് സുപ്രീംകോടതി ബാർ അസോസിയേഷൻ നിർവാഹക സമിതിയും നേരത്തെ തള്ളിപ്പറഞ്ഞിരുന്നു.

‘ഒച്ച വെക്കേണ്ട’: മലയാളി അഭിഭാഷകരോട് സുപ്രീംകോടതി

എസ്.ബി.ഐ ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തുന്നതിന് തടസവാദമുയർത്തിയ ബി.ജെ.പി അനുഭാവിയായ മലയാളി അഭിഭാഷകൻ അഡ്വ. ചിറ്റൂർ രാജമന്നാറിനെയും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. മാത്യൂസ് നെടുമ്പാറയെയും സുപ്രീംകോടതി വിമർശിച്ചു. സർക്കാറിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ അധികാരമില്ലാത്ത സുപ്രീംകോടതി പഴയ വിധി തിരിച്ചുവിളിക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം.

ഹരജി പോലും സമർപ്പിക്കാതെ ഇത്തരമൊരു ആവശ്യവുമായി വന്നത് അംഗീകരിക്കാനാവില്ലെന്നും കോടതിയിൽ ഒച്ചവെക്കരുതെന്നുംചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതറിഞ്ഞ് രാത്രി വിമാനം പിടിച്ച് വന്നതാണെന്നൊക്കെ പറഞ്ഞപ്പോൾ കോടതി നടപടിയാണ് ബഹളമുണ്ടാക്കി തടസപ്പെടുത്തുന്നതെന്നും നടപടി എടുക്കേണ്ടിവേണ്ടി വരുമെന്നും ജസ്റ്റിസ് ബി.ആർ ഗവായിയും മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Dramatic efforts in Supreme Court to block electoral bond numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.