കാലിഫോർണിയ: ലോകപ്രശസ്ത ഇസ്‍ലാമിക സാമ്പത്തികശാസ്ത്ര പണ്ഡിതനും ചിന്തകനുമായ ഡോ. മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി ((91) അന്തരിച്ചു. ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ ലോകത്തിലെ മുൻനിര പണ്ഡിതന്മാരിൽ ഒരാളായ ഈ ഇന്ത്യക്കാരന്‍റെ അന്ത്യം അമേരിക്കയിലെ കാലിഫോർണിയയിലായിരുന്നു.
വൈജ്ഞാനികരംഗത്തെ വിശിഷ്ടസേവനത്തിന് 1982ൽ സൗദി ഭരണകൂടത്തിന്‍റെ കിങ് ഫൈസൽ അവാർഡും 2002ൽ ശാഹ് വലിയ്യുല്ലാഹ് അവാർഡും നേടിയിട്ടുണ്ട്. ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്ര കൂടിയാലോചന സമിതിയിൽ ദീർഘകാലം അംഗമായിരുന്നു.
1931ൽ ഉത്തർപ്രദേശിലെ ഗോരഖ്പൂരിലായിരുന്നു ജനനം. അലീഗഢ് മുസ്ലിം സർവകലാശാല, റാംപൂരിലെ മതപാഠശാല, അഅ്സംഗഢിലെ ജാമിഅത്തുൽ ഫലാഹ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. അലീഗഢ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് പ്രഫസറായി സേവനം ആരംഭിച്ചു.
പിന്നീട് സൗദി അറേബ്യയിലേക്കു പോയ അദ്ദേഹം ദീർഘകാലം ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തികശാസ്ത്ര പ്രഫസറായി. തുടർന്നു അമേരിക്കയിലേക്കു മാറി അവിടെ സ്ഥിരതാമസമാക്കിയ ഡോ. സിദ്ദീഖി, കാലിഫോർണിയ, ലോസ് ആഞ്ജലസ് കലാശാലകളിലും ജിദ്ദയിൽ ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്കിന്‍റെ ഗവേഷണ പരിശീലന വിഭാഗത്തിലും അധ്യാപന വൃത്തി തുടർന്നു.
ഇംഗ്ലീഷ് ഉർദു ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളും നൂറുകണക്കിനു ലേഖനങ്ങളുമെഴൂതിയ അദ്ദേഹം ലോകത്തെ നിരവധി അക്കാദമിക ജേർണലുകളുടെ പത്രാധിപരായിരുന്നിട്ടുണ്ട്. നൂറുകണക്കിന് ഗവേഷകർക്കു ഗൈഡായിരുന്നു. പലിശ രഹിത സാമ്പത്തികക്രമത്തെക്കുറിച്ച സിദ്ദീഖിയുടെ സിദ്ധാന്തങ്ങളും ഗവേഷണപ്രബന്ധങ്ങളും ലോകത്തെ നിരവധി കലാശാലകളിൽ കരിക്കുലത്തിന്‍റെ ഭാഗമായി.
1973ൽ എഴുതിയ പലിശ രഹിത ബാങ്കിങ് എന്ന കൃതി 2000 ത്തിനകം മൂന്നു ഭാഷകളിൽ 27 പതിപ്പുകൾ വിറ്റഴിഞ്ഞു. അറബി, പേർഷ്യൻ, തുർക്കീ, ഇന്തോനേഷ്യൻ, തായ്, മലായ് ഭാഷകളിൽ അദ്ദേഹത്തിന്‍റെ കൃതികൾക്ക് വിവർത്തനങ്ങളുണ്ടായി. 'ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തിൽ' എന്ന കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.