കൊൽക്കത്ത: പശ്ചിമബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഒമ്പതുമണിക്കൂർ ബന്ദിയാക്കിയതുമായി ബന്ധപ്പെട്ട് ആൾ ഇന്ത്യ മജ്‍ലിസ് -എ-ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് മൊഫക്കേറുൽ ഇസ്‍ലാം അറസ്റ്റിൽ. അഡ്വക്കേറ്റായ മൊഫക്കേറുൽ ഇസ്‍ലാം 2021ലെ പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഇറ്റഹാർ മണ്ഡലത്തിൽ എ.ഐ.എം.ഐ.എം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മാൽഡ സംഭവത്തിന്റെ സുത്രധാരിയാണ് മൊഫക്കേറുൽ ഇസ്‍ലാം എന്നും സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെ ബാഗ്ഡോഗ്ര വിമാനത്താവളത്തിൽനിന്നാണ് പിടിയിലാകുന്നതെന്നും പൊലീസ് പറഞ്ഞു
ബംഗാളിലെ മാൾഡയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ വോട്ടർപട്ടികയിൽനിന്ന് പേരുവെട്ടിയെന്ന് ആരോപിച്ച് ഒമ്പതു മണിക്കൂറിലധികം ബന്ദിയാക്കുകയായിരുന്നു. മാൾഡയിലെ കാലിയചക്കിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെയാണ് ഒരു സംഘം ഘെരാവോ ചെയ്തത്.
വൈകിട്ട് നാലുമണിയോടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ് (ബി.ഡി.ഒ) പ്രതിഷേധക്കാർ വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദിയാക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധക്കാരെ നീക്കുകയും ജുഡീഷ്യൽ ഓഫിസർമാരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.സംഭവത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി കേന്ദ്രസേനയെ വിന്യസിക്കാൻ നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.