ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞാൽ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ (ഇ.വി.എം) കൈകാര്യം സംബന്ധിച്ച ചട്ടപ്രകാരമുള്ള കാര്യങ്ങൾ എന്താണെന്ന് സുപ്രീംകോടതി. വോട്ടെണ്ണൽ കഴിഞ്ഞാലും യന്ത്രങ്ങളിൽനിന്ന് ഡേറ്റ മായ്ക്കരുതെന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഓഫ് സഞ്ജീവ് ഖന്ന തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം തേടിയത്. മേലിൽ ഇ.വി.എമ്മുകളിൽനിന്ന് ഡേറ്റ നീക്കം ചെയ്യുകയോ പുതിയ ഡേറ്റ ചേർക്കുകയോ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഇ.വി.എം മെമ്മറി ഒഴിവാക്കുന്നത് സംബന്ധിച്ച വിവരം കമീഷൻ കോടതിയെ അറിയിക്കണം. ഇത് വിദ്വേഷത്തോടെ പറയുന്നതല്ല. തോറ്റയാൾക്ക് കൂടുതൽ വ്യക്തത വേണമെങ്കിൽ, ഇതു കൈകാര്യം ചെയ്യുന്ന എൻജിനീയർക്ക് നിയമവിരുദ്ധമായതൊന്നും നടന്നിട്ടില്ലെന്ന് പറയാനാകണം. -ചീഫ് ജസ്റ്റിസ് തുടർന്നു.
ജനപ്രതിനിധികളെയും തെരഞ്ഞെടുപ്പുകളെയും നിരീക്ഷിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സന്നദ്ധ സംഘടനയുടെയും ചില കോൺഗ്രസ് നേതാക്കളുടെയും ഹരജി കേൾക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങളുണ്ടായത്. ഇ.വി.എമ്മിൽ നീക്കിയ ഡേറ്റ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നയം രൂപവത്കരിക്കുന്നതിന് നിർദേശം നൽകണമെന്നായിരുന്നു ഹരജികളിലെ ആവശ്യം.
ഇ.വി.എമ്മുകളിൽ ‘ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്’ എൻജിനീയർമാർ ഡമ്മി ചിഹ്നങ്ങൾ അപ് ലോഡ് ചെയ്തതായി സുപ്രീംകോടതിയെ അറിയിച്ചു. ഇ.വി.എമ്മിലെ ഡേറ്റ മായ്ച്ചതായും വ്യക്തമാക്കി. ഇത് ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു.
എഡിആറിന് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ ഹാജരായി. മാർച്ച് 3ന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇവിഎം പരിശോധിക്കുന്നതിന് മെഷീൻ ഒന്നിന് 40,000 രൂപ ഈടാക്കുന്നതിലും ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. തുക വളരെ കൂടുതലാണെന്നും കുറക്കണമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.