ബെയ്ജിങ്: ദോക്ലാം പ്രശ്നം പരിഹരിക്കാൻ ചൈന ഒത്തുതീർപ്പിനില്ലെന്ന് പീപ്ൾ ലിബറേഷൻ ആർമിയുടെ യുദ്ധകാര്യ വിദഗ്ധർ. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് ഇന്ത്യൻ സൈന്യം നിരുപാധികം പിന്മാറുകയാണ് വേണ്ടത്. അല്ലാത്തപക്ഷം സൈന്യത്തെ ഉപയോഗിച്ചാവും പരിഹാരമുണ്ടാക്കുകയെന്ന് ബെയ്ജിങ് സന്ദർശിച്ച ഇന്ത്യൻ മാധ്യമപ്രവർത്തക സംഘത്തോട് സംസാരിക്കവേ മിലിട്ടറി സയൻസ് അക്കാദമിയിലെ സെൻറർ ഒാൺ ചൈന-അമേരിക്ക ഡിഫൻസ് റിലേഷൻസ് മേധാവി സീനിയർ കേണൽ സാവോ സിയാസു പറഞ്ഞു. മേഖലയിലെ ഇന്ത്യയുടെ അപകടകരമായ നീക്കത്തിൽ തങ്ങളുടെ സർക്കാറും ജനങ്ങളും അമർഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഭൂട്ടാെൻറ അഭ്യർഥനപ്രകാരമല്ല ഇന്ത്യൻ സൈന്യം ദോക് ലാമിലെത്തിയത്. തങ്ങൾ പാകിസ്താനുവേണ്ടി ഇന്ത്യൻ മേഖലയിൽ കടന്നുകയറിയാൽ എന്തായിരിക്കും അവരുടെ പ്രതികരണം? -ചൈനീസ് നയതന്ത്രജ്ഞ വാങ് വെൻലിയും ഇന്ത്യയെ വിമർശിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള കാലാപാനി തർക്കമാണ് അവർ ഉന്നയിച്ചത്. ഇന്ത്യൻ നീക്കം ഇരുരാഷ്ട്രങ്ങളും തമ്മിലെ രാഷ്ട്രീയ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുമെന്നും അതിെൻറ പരിണത ഫലം ഇന്ത്യക്ക് അനുഭവിക്കേണ്ടിവരുമെന്നും അവർ മുന്നറിയിപ്പുനൽകി.
സിക്കിം അതിർത്തിയുമായി ബന്ധെപ്പട്ട തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളും പുതിയ കരാർ ഉണ്ടാക്കണമെന്ന് സാവോ സിയോസു പറഞ്ഞു. നിലവിലെ കരാർ 1890ൽ ബ്രിട്ടനും ചൈനയും തമ്മിലുണ്ടാക്കിയതാണ്. ഇന്ത്യ സ്വതന്ത്രമാവുകയും ചൈന അക്കാലത്തിൽനിന്ന് ഏറെ മാറുകയും ചെയ്ത സാഹചര്യത്തിൽ അത് അനിവാര്യമാണ്. കിഴക്കൻ-മധ്യ-പടിഞ്ഞാറൻ മേഖലകളിലും തർക്കമുണ്ട്. എന്നാൽ, സിക്കിമിൽ നിശ്ചിത അതിർത്തി നിർണയിച്ചിട്ടുള്ളതിനാൽ ധാരണയിലെത്താൻ എളുപ്പമാണെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
ചൈനീസ് വാദം തള്ളി ഭൂട്ടാൻ
ന്യൂഡൽഹി: മൂന്ന് രാജ്യങ്ങൾ അവകാശമുന്നയിക്കുന്ന ദോക്ലാം ചൈനയുടേതാണെന്ന തരത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് ഭൂട്ടാൻ. ഭൂട്ടാൻ സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദോക്ലാം വിഷയത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാണെന്നും അക്കാര്യം വിദേശകാര്യവകുപ്പിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭൂട്ടാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തങ്ങളുടെ സ്ഥലത്ത് ചൈന നടത്തുന്ന റോഡ് നിർമാണം അതിർത്തി സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണക്ക് വിരുദ്ധമാണെന്ന് വെബ്സൈറ്റിൽ ജൂൺ 29ന് പ്രസിദ്ധീകരിച്ച വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഭൂട്ടാൻ തങ്ങളുടെ അവകാശവാദം അംഗീകരിച്ചെന്ന് ചൈനീസ് വിദേശകാര്യ മന്ത്രായത്തിനുകീഴിലെ അതിർത്തി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വാങ് വെൻലിയാണ് കഴിഞ്ഞദിവസം തന്നെ സന്ദർശിച്ച ഇന്ത്യൻ മാധ്യമസംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കുന്ന എന്തെങ്കിലും തെളിവ് മുന്നോട്ടുവെക്കാൻ അവർക്കായില്ല.
അതേസമയം, ചൈനയുടെ അവകാശവാദം പൂർണമായി തള്ളുന്നതാണ് ഭൂട്ടാെൻറ പ്രതികരണം. 1988ലും 1998ലും ഉണ്ടാക്കിയ കരാർപ്രകാരം അന്തിമ തീരുമാനമുണ്ടാകുംവരെ ചൈനയും ഭൂട്ടാനും അതിർത്തിയിൽ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതോടൊപ്പം 1959ന് മുമ്പുള്ള തൽസ്ഥിതി തുടരാനും ധാരണയുണ്ട്. ഇൗ വ്യവസ്ഥകൾ ചൈന പാലിക്കുമെന്നാണ് വിശ്വാസമെന്നും ഭൂട്ടാൻ വിദേശകാര്യമന്ത്രാലയം പ്രത്യാശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.