സഞ്ജയ് റോയ്
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പി.ജി ഡോക്ടറുടെ ബലാത്സംഗ-കൊലപാതക കേസിലെ പ്രതിക്ക് നൽകിയ ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് മമത സർക്കാർ. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈകോടതിയെ സമീപിച്ചു. അഡ്വക്കറ്റ് ജനറൽ കിഷോർ ദത്ത ചൊവ്വാഴ്ച ജസ്റ്റിസ് ദേബാങ്ഷു ബസക് അധ്യക്ഷനായ കൽക്കട്ട ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
ഹരജി ഫയൽ ചെയ്യാൻ ഹൈകോടതി അനുമതി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ വിചാരണകോടതി ഉത്തരവിട്ടിരുന്നു. ഈ തുക ബംഗാൾ സർക്കാർ നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ കുടുംബം നഷ്ടപരിഹാത തുക നിരസിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. ‘തങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യമില്ല, നീതിയാണ് വേണ്ടത്’ -കോടതി വിധി കേട്ടശേഷം പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.
കേസിൽ പ്രതി സഞ്ജയ് റോയ്‌ക്ക് സീൽദായിലെ സിവിൽ ആൻഡ് ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായുള്ള കേസ് അല്ലെന്ന് പറഞ്ഞ കോടതി, പ്രതി ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നും ഉത്തരവിട്ടു. അതിനിടെ വിധിയിൽ അസംതൃപ്തി പ്രകടിപ്പിച്ച മമത കൊൽക്കത്ത പൊലീസിൽനിന്ന് ബലമായി കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.