ന്യൂഡൽഹി: ഡൽഹി കലാപത്തിൽ വെടിയേറ്റവർ അടക്കമുള്ളവരെ ചികിത്സിക്കാതെയും പാതിവഴിയിൽ ചികിത്സ അവസാനിപ്പിച്ചും ഡോക്ടർമാർ ഇറക്കിവിട്ടു. പരിക്കേറ്റ് എത്തിയ മുസ്ലിംകളെ ഭീകരരും തീവ്രവാദികളുമെന്ന് വിളിച്ച ഡോക്ടർമാർ, സി.എ.എ-എൻ.ആർ.സി വിഷയത്തിൽ സർക്കാറിനൊപ്പം നിൽക്കാനും ഉപദേശിച്ചു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഭീകരരും തീവ്രവാദികളുമെന്ന് വിളിച്ച് ആക്ഷേപിക്കുന്നത് വ്യാപകമായതോടെ ഡൽഹി സർക്കാർ ആശുപത്രികളിലേക്കില്ലെന്ന നിലപാടിലാണ് പരിക്കേറ്റവരെന്ന് കലാപബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ഡോക്ടർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കബീർനഗറിൽ പൊലീസ് കാവലിൽ സംഘ് പരിവാർ നടത്തിയ വെടിവെപ്പിൽ തെൻറ തോളിലേറ്റ വെടിയുണ്ട നീക്കേണ്ടതില്ലെന്ന് ജി.ടി.ബി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതായി കബീർനഗറിലെ ആമിർ എന്ന 16കാരൻ ‘മാധ്യമ’ത്തോടു പറഞ്ഞു. വെടിയുണ്ട നീക്കിയാൽ കുഴപ്പമാകുമെന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസം ആശുപത്രിയിൽനിന്ന് പറഞ്ഞുവിട്ടു. വീട്ടിൽ വന്നപ്പോഴേക്കും ശ്വസിക്കാനും സംസാരിക്കാനും കഴിയാതായി. ഒാഖ്ലയിലെ അൽശിഫ ആശുപത്രി മൊബൈൽ യൂനിറ്റ് കബീർനഗറിൽ നടത്തിയ പരിശോധനയിലാണ് വെടിയുണ്ട നീക്കിയില്ലെങ്കിൽ അപകടമാണെന്ന് മനസ്സിലാക്കിയത്. തുടർന്ന് അവർ മുൻകൈ എടുത്ത് അൽശിഫ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട നീക്കിയതായി ആമിർ പറഞ്ഞു.
ജി.ടി.ബിയിലെ അതേ അനുഭവം ഡൽഹി ഗേറ്റിലെ എൽ.എൻ.ജെ.പി ആശുപത്രിയിലും നേരിട്ടതായി കലാപബാധിതരെ ആശുപത്രിയിലെത്തിക്കാൻ പ്രവർത്തിക്കുന്ന ഡോ. ഹർജിത് സിങ് ഭാട്ടി പറഞ്ഞു. ചികിത്സ നിഷേധിക്കുകയും പലരെയും ആശുപത്രികൾ തിരിച്ചയക്കുകയും ചെയ്തതിനാലാണ് മരണസംഖ്യ ഉയർന്നത്. കലാപം തുടങ്ങിയ ദിവസം 102ൽ വിളിച്ച് ആംബുലൻസ് സേവനം ലഭ്യമാക്കിയില്ല. കലാപബാധിത പ്രദേശങ്ങളിലെത്തിയ ആംബുലൻസുകൾ പൊലീസ് തടയുകയും ഡ്രൈവർമാരെ മർദിക്കുകയും ചെയ്തു. ഗോകുൽപുരിയിൽനിന്ന് വെടിയേറ്റയാളെയും കൊണ്ട് എൽ.എൻ.ജെ.പിയിലേക്ക് തന്നോടൊപ്പം വന്ന ബന്ധുവിനെ ആംബുലൻസിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് അഞ്ചിടത്താണ് ആംബുലൻസ് പൊലീസ് തടഞ്ഞത്. വെടിയേറ്റ തലയിൽ കെട്ടിയ ബാൻഡേജ് പൊളിച്ചുനോക്കിയാണ് കടത്തി വിട്ടതെന്ന് ഭാട്ടി പറഞ്ഞു. എയിംസ്, എൽ.എൻ.ജെ.പി തുടങ്ങിയ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ആവശ്യമായവരെ അങ്ങോട്ടു വിടാൻ ഇപ്പോഴും പൊലീസ് തയാറല്ല.
പരിശോധനക്കും ശുശ്രൂഷക്കും ഇടയിൽ ഡോക്ടർമാരും ജീവനക്കാരും ഭീകരവാദിയെന്നും തീവ്രവാദിയെന്നും വിളിക്കുന്നതായി പരിക്കേറ്റ് ജി.ടി.ബി, എൽ.എൻ.ജെ.പി ആശുപത്രികളിലുള്ളവർ പരാതി പറഞ്ഞതായി ജൻ സ്വാസ്ഥ്യ അഭിയാൻ അംഗം ഇനായത് കാകർ സിങ് ‘മാധ്യമ’ത്തോടു പറഞ്ഞു. ജി.ടി.ബി ആശുപത്രിയിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നില്ല. കാണാതായവരെ തിരയുന്നവർക്ക് മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങളും നൽകുന്നില്ല. ഇക്കാര്യങ്ങളെല്ലാം തിങ്കളാഴ്ച ഡൽഹി ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിച്ചു. എല്ലാ ആശുപത്രികളിലും പരാതിപരിഹാരത്തിന് നോഡൽ ഒാഫിസർമാരെ വെക്കാമെന്നാണ് പറഞ്ഞതെന്നും ഇനായത് അറിയിച്ചു. മുസ്തഫാബാദിലെ അൽഹിന്ദ് ആശുപത്രിയും ഒാഖ്ലയിലെ അൽശിഫ ആശുപത്രിയും നൽകിയ സൗജന്യചികിത്സയാണ് പരിക്കേറ്റവർക്ക് പ്രധാനമായും ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.