1. ശ്രീകൃഷ്ണ റാവു 2. വിശ്വകർമ മഹാമണ്ഡലം സംസ്ഥാന പ്രസിഡന്റ് കെ.പി. നഞ്ചുണ്ടി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
മംഗളൂരു: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ വിദ്യാർഥിനി ജന്മം നൽകിയ കുഞ്ഞിന്റെ പിതാവ് പുത്തൂരിലെ ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ് റാവുവിന്റെ മകൻ ശ്രീകൃഷ്ണ ജെ. റാവുവാണെന്ന് (21) ഡി.എൻ.എ ഫലം. ഡി.എൻ.എ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശ്രീകൃഷ്ണ വിവാഹം കഴിക്കണമെന്ന് വിശ്വകർമ മഹാമണ്ഡലം സംസ്ഥാന പ്രസിഡന്റ് കെ.പി. നഞ്ചുണ്ടിയും ഇരയുടെ മാതാവും പുത്തൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതാന്‍റ് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ച ഡി.എൻ.എ ഫലങ്ങളെന്ന് നഞ്ചുണ്ടി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ സമൂഹത്തിലെ സാമ്പത്തികമായി ദുർബല വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കെതിരായ കടുത്ത അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീകൃഷ്ണ ജെ. റാവു ഇരയെ വിവാഹം കഴിക്കുന്നതാണ് ഇരു കക്ഷികളുടെയും താൽപര്യങ്ങൾക്ക് ഗുണകരമാവുക. കോടതിയിൽ നിയമനടപടികൾ തുടരും. ആർ.എസ്.എസ്, ബജ്‌റംഗ്ദൾ, ശ്രീരാമസേന ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട സംഘടനകളോടും നേതാക്കളോടും ഇരയായ ഹിന്ദു സമൂഹത്തിന് നീതി ഉറപ്പാക്കാൻ നഞ്ചുണ്ടി ആവശ്യപ്പെട്ടു.
ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ കുഞ്ഞിന്‍റെ പിതൃത്വം നിരാകരിച്ച് യുവാവും കുടുംബവും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ സ്വാധീനത്തിൽ ശ്രീകൃഷ്ണ റാവു ഒളിവിൽ കഴിയുകയും അറസ്റ്റ് നീണ്ടുപോവുകയും ചെയ്തിരുന്നു.
നിരന്തര പ്രക്ഷോഭങ്ങളെ തുടർന്നാണ് കഴിഞ്ഞ ജൂണിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ ജൂൺ 27ന് ഇര ആൺകുഞ്ഞിന് ജന്മം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.