തമിഴകത്ത് വിജയ് തരംഗം; ഡി.എം.കെ ഓഫീസിൽ അണികളുടെ രോഷപ്രകടനം, ബാനറുകൾ തകർത്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെയെ തകർത്തെറിഞ്ഞ് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) വൻ മുന്നേറ്റം നടത്തുന്നു. ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.

തിരിച്ചടി നേരിട്ടതോടെ പ്രകോപിതരായ ഡി.എം.കെ പ്രവർത്തകർ പാർട്ടി ഓഫീസിന് മുന്നിലെ ബാനറുകളും കൊടിമരങ്ങളും പിഴുതെറിഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ പ്രവർത്തകർ തന്നെ നശിപ്പിക്കുന്ന കാഴ്ചയാണ് ചെന്നൈയിൽ കണ്ടത്. എന്നാൽ, വൈകാരികമായുണ്ടായ രോഷ പ്രകടനമായിരുന്നു ഇതെന്നും തങ്ങൾ തന്നെ ഇവ തിരികെ സ്ഥാപിക്കുമെന്നും പിന്നീട് ചില പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. പല പ്രവർത്തകരും കാമറകൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന കാഴ്ചയും ദൃശ്യമായിരുന്നു. ഡി.എം.കെയെ വിജയ്‌യുടെ പുതിയ പാർട്ടി മറികടന്നത് അണികൾക്ക് ഇതുവരെയും വിശ്വസിക്കാനായിട്ടില്ല.

ടി.വി.കെ (TVK): 96 സീറ്റുകൾ, എ.ഐ.എ.ഡി.എം.കെ (AIADMK): 71 സീറ്റുകൾ, ഡി.എം.കെ (DMK): 58 സീറ്റുകൾ എന്നിങ്ങനെയാണ് നിലവിലെ ലീഡുകൾ. തന്റെ കന്നി തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്നെ തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിജയ്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ) വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിലെ ഡി.എം.കെ - എ.ഐ.എ.ഡി.എം.കെ ദ്വിമുഖ മത്സരത്തെ അട്ടിമറിച്ച് ഒരു ത്രികോണ പോരാട്ടമാക്കി മാറ്റിയിരിക്കുകയാണ്.

വിജയ്‌യുടെ പാർട്ടി ഇത്രയും വലിയ മുന്നേറ്റം നടത്തിയതോടെ, വരും മണിക്കൂറുകളിൽ എ.ഐ.എ.ഡി.എം.കെയുമായി ചേർന്ന് ടി.വി.കെ സഖ്യമുണ്ടാക്കുമോ എന്ന ചർച്ചകളും സജീവമായിട്ടുണ്ട്. ഡി.എം.കെയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാനുള്ള സാധ്യതയിലേക്കാണ് നിലവിലെ സൂചനകൾ വിരൽ ചൂണ്ടുന്നത്. തമിഴ് രാഷ്ട്രീയത്തിലെ ദശാബ്ദങ്ങൾ നീണ്ട ഡി.എം.കെ - എ.ഐ.എ.ഡി.എം.കെ ആധിപത്യത്തിനാണ് വിജയ് എന്ന നടന്റെ രാഷ്ട്രീയ പ്രവേശനം അന്ത്യം കുറിക്കുന്നത്. ഫലം പൂർണ്ണമാകുമ്പോൾ തമിഴകത്ത് പുതിയൊരു ഭരണമാറ്റത്തിന് വഴിയൊരുങ്ങുമെന്നുറപ്പായി.

Tags:    
News Summary - DMK Distant Third In Tamil Nadu, Party Workers Remove Tent, Break Down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.