ചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പോടെ ഉരുണ്ടുകൂടിയ ഡി.എം.കെ-കോൺഗ്രസ് ഭിന്നതക്ക് പരിഹ ാരമായി. ശനിയാഴ്ച ടി.എൻ.സി.സി പ്രസിഡൻറ് കെ.എസ്. അഴഗിരി ഉൾപ്പെടെ കോൺഗ്രസ് നേതാക ്കൾ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സന്ദർശിച്ച് അനുരഞ്ജന ചർച്ച നടത്തി. ഇതിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാവിലെ സ്റ്റാലിനെ ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങൾ തഴയപ്പെട്ടുവെന്നും സ്റ്റാലിൻ മുന്നണിധർമം പാലിച്ചില്ലെന്നുമുള്ള, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരിയടക്കമുള്ളവരുടെ പ്രസ്താവനയാണ് ഡി.എം.കെയെ പ്രകോപിപ്പിച്ചത്. ഇതേ തുടർന്ന്, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തിൽനിന്ന് ഡി.എം.കെ വിട്ടുനിന്ന സംഭവംവരെ ഉണ്ടായി. തർക്കം കൈവിട്ടുപോകുമെന്ന് കണ്ട് സോണിയ ഗാന്ധി അഴഗിരിയെ ഡൽഹിക്ക് വിളിപ്പിച്ച് ശാസിച്ചുവെങ്കിലും ഇരുകക്ഷികളിലെയും രണ്ടാംനിര നേതാക്കൾ പ്രസ്താവനായുദ്ധം തുടർന്നു. ഇതോടെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്റ്റാലിനെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിച്ചത്.
പ്രശ്നപരിഹാരത്തിനായി നേരേത്ത മുതിർന്ന കോൺഗ്രസ് നേതാവും പുതുച്ചേരി മുഖ്യമന്ത്രിയുമായ വി. നാരായണസാമി സ്റ്റാലിനെ സന്ദർശിച്ചിരുന്നു. തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതിനുശേഷം കെ.എസ്. അഴഗിരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃസംഘം ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി. 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം, സഖ്യത്തിൽ പ്രശ്നങ്ങളില്ലെന്നും കോൺഗ്രസ് മുന്നണിയിൽ തുടരുമെന്നും അഴഗിരി അറിയിച്ചു. തുടർന്ന് സ്റ്റാലിനും പ്രസ്താവനയിറക്കി. സഖ്യത്തിൽ വിള്ളലുണ്ടാവുമെന്നാണ് രാഷ്ട്രീയശത്രുക്കളുടെ പ്രതീക്ഷയെന്ന് പറഞ്ഞ സ്റ്റാലിൻ, ഇരു കക്ഷികളും പരസ്യ പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.