ഡി.കെ. ശിവകുമാറിന്‍റെ സത്യപ്രതിജ്ഞ; വിപുലമായ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ലോക് ഭവനിൽ വിപുല ഒരുക്കങ്ങൾ പൂർത്തിയായി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളും കോൺഗ്രസ് പതാകകളും വലിയ ബാനറുകളും വിധാൻ സൗധയിലും ലോക് ഭവൻ പരിസരത്തും സ്ഥാപിച്ചിട്ടുണ്ട്. വൈകീട്ട് 4.05 നാണ് സത്യപ്രതിഞ്ജ ചടങ്ങ്.

മേയ് 30 ന് കർണാടകയിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി അദ്ദേഹം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്. വിധാൻ സൗധ മുതൽ ലോക് ഭവൻ വരെയുള്ള ഭാഗം കോൺഗ്രസ് പതാകകളും ബാനറുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ചടങ്ങ് തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനായി ഒന്നിലധികം സ്ഥലങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. വേദിക്ക് ചുറ്റും കർശന സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക് ഭവനിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിഥികളുടെ പട്ടിക, വേദി, പരിപാടികളുടെ ക്രമം എന്നിവ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രോട്ടോക്കോൾ അധികാരികളുമായും കൂടിക്കാഴ്ചകൾ നടത്തിയതായി ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.

ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അംഗീകൃത വാഹന, സന്ദർശക പാസുകൾ മാത്രമേ അനുവദിക്കൂ എന്നും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വി.ഐ.പികൾക്കും വിശിഷ്ട വ്യക്തികൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സിങ് പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് പരിപാടി തല്‍സമയം നിരീക്ഷിക്കുന്നതിനായി എൽ.ഇ.ഡി സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.

ബംഗളൂരു സിറ്റി പൊലീസിൽനിന്നുള്ള ഉദ്യോഗസ്ഥരെ സുരക്ഷ ചുമതലകൾക്കായി വിന്യസിച്ചിട്ടുണ്ട്. പരിപാടിക്കുള്ള പാസുകൾ വിതരണം ചെയ്യുന്നത് പേഴ്‌സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പാണ് (ഡി.പി.എ.ആർ). പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയുക്ത ഗേറ്റുകളിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള സുരക്ഷ ക്രമീകരണങ്ങൾ, ഇരിപ്പിട ക്രമീകരണങ്ങള്‍ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. വേദിക്ക് ചുറ്റുമുള്ള സി.സി.ടി.വി കാമറകൾ മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷിക്കും. പൊലീസ് കമാൻഡ് സെന്‍റര്‍ പൂർണമായും പ്രവർത്തനക്ഷമമായിരിക്കും.

ട്രാഫിക് മാനേജമെന്‍റ് സെന്‍റര്‍ വഴി ഗതാഗതം നിരീക്ഷിക്കും. സുരക്ഷ ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ തടയാനും എ.ഐ സാങ്കേതികവിദ്യയടങ്ങിയ കാമറകൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കും. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സി.ബി.ഡി) പ്രദേശത്തും റേസ് കോഴ്‌സ് റോഡിന് സമീപത്തും ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ട്രാഫിക് പൊലീസ് ബുധനാഴ്ച ഉച്ച മുതൽ രാത്രി എട്ടു വരെ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.

കബ്ബൻ റോഡ്, കെ.ആർ സർക്കിളിൽ നിന്ന് ഡോ. ബി.ആർ. അംബേദ്കർ റോഡ്, റേസ് കോഴ്‌സ് റോഡ്, ക്വീൻസ് ജങ്ഷനിൽനിന്ന് ലോക് ഭവനിലേക്കുള്ള റോഡുകൾ, സെന്‍റ് മാർക്ക്സ് റോഡ് എന്നിവിടങ്ങളിൽനിന്ന് ഔദ്യോഗികമായി പരിപാടിക്ക് അനുമതിയുള്ള വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിക്കും.

ശിവാജിനഗർ, കണ്ണിംഗ്ഹാം റോഡ്, അനിൽ കുംബ്ലെ ജങ്ഷൻ എന്നിവ വഴിയുള്ള ബദൽ മാര്‍ഗങ്ങള്‍ ഉപയോഗിക്കാൻ ട്രാഫിക് പൊലീസ് നിര്‍ദേശം നല്‍കി. യാത്രക്കാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്നും ചടങ്ങിനിടെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ട്രാഫിക് പൊലീസ് അഭ്യർഥിച്ചു.

Tags:    
News Summary - DK Shivakumar's swearing-in ceremony; elaborate security and traffic arrangements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.