ബംഗളൂരു അക്രമം: സർക്കാറിന്‍റെ സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ -ഡി.കെ. ശിവകുമാർ

ബംഗളൂരു: ഫേസ്ബുക്കിൽ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടതിന്‍റെ പേരിൽ ബംഗളൂരുവിൽ അക്രമ സംഭവങ്ങളുണ്ടായ പശ്ചാത്തലത്തിൽ പ്രതികരണവുമായി കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും പുനഃസ്ഥാപിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ശിവകുമാർ പറഞ്ഞു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് എം.എൽ.എമാരുടെ പ്രത്യേക യോഗം ഉച്ചക്ക് 12 മണിക്ക് വിളിച്ചു ചേർക്കാനും ഡി.കെ. ശിവകുമാർ നിർദേശം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളെ അപലപിക്കുന്നു. സാമൂഹ മാധ്യമങ്ങളിലെ പോസ്റ്റാണ് സംഘർഷത്തിലേക്ക് നയിച്ചത്. ആസൂത്രിത നീക്കമാണിത്. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചിരുന്നു. ക്രമസമാധാനം പൂർവ സ്ഥിതിയിലാക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്കിൽ പ്രവാചക നിന്ദ പോസ്റ്റിട്ടതിന്‍റെ പേരിൽ ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലെ ജനം തെരുവിലിറങ്ങിയതാണ് ബംഗളൂരുവിൽ സംഘർഷത്തിന് വഴിവെച്ചത്. പുലികേശി നഗറിലെ കോൺഗ്രസ് എം.എൽ.എ അഖണ്ഡശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീനാണ് ഫേസ്ബുക്കിൽ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്.

നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകൾ നവീന്‍റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു. എം.എൽ.എയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറിൽ വീടിെൻറ ജനൽ ചില്ലുകളടക്കം തകർന്നു. നവീെൻറ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിലും ആളുകൾ തടിച്ചുകൂടി.

ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേർ മരിച്ചു.  

Tags:    
News Summary - DK Shivakumar React to Bengaluru violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.