ബെംഗളൂരു: തയാറെടുപ്പുകളില്ലാതെ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ വിമര്‍ശിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാർ. ലോക്ഡൗണില്‍ ദുരിതമനുഭവിച്ച ജനങ്ങള്‍ ക്കുവേണ്ടി കേന്ദ്രം ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘എന്തെങ്കിലും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ അത് നടന്നില്ല. ലോക്ഡൗണിലൂടെ ജീവിതം താറുമാറായ കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി പ്രധാനമന്ത്രി ഒരു പ്രഖ്യാപനവും നടത്തിയില്ല. നിർമാണ മേഖല, സേവന മേഖല, കൃഷി, ആരോഗ്യം അടക്കമുള്ള എല്ലാ വിഭാഗവും എന്തെങ്കിലും ദുരിതാശ്വാസം പ്രതീക്ഷിച്ചു. അതിനെ കുറിച്ചും മോദി ഒന്നും പറഞ്ഞില്ല’ -ഡി.കെ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡിന് ശേഷമുള്ള മനുഷ്യ ജീവിതത്തെക്കുറിച്ച് ബി.ജെ.പിക്ക് യാതൊരു ധാരണയുമില്ല. വലിയൊരു വിഭാഗം ജനങ്ങളെ നിരാശയിലേക്ക് തള്ളിവിടുകയാണ് മോദി ചെയ്തത്. കര്‍ഷകര്‍ക്കോ തൊഴിലാളികള്‍ക്കോ ചെറുകിട വ്യവസായികള്‍ക്കോ നിര്‍മ്മാതാക്കള്‍ക്കോ വേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കിയിട്ടില്ല. നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച തുച്ഛമായ പാക്കേജുകള്‍ക്കപ്പുറം കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും ഡി.കെ ശിവകുമാർ വിമര്‍ശിച്ചു.
കോവിഡ് മഹാമാരിയെ നിയന്ത്രിക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നിലവിൽ അനിവാര്യമാണെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.