ന്യൂഡൽഹി: നാഷനൽ ഹെറാൾഡിന്‍റെ നടത്തിപ്പിൽ കള്ളപ്പണ ഇടപാട് സംശയിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർണാടക പി.സി.സി പ്രസിഡന്‍റ് ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതനുസരിച്ച് ശിവകുമാർ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് എത്തുകയായിരുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകത്തിലൂടെ കടന്നു പോകുന്നതിനിടയിൽ ഹാജരാകാൻ ഏതാനും ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഏജൻസി തള്ളി. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ശിവകുമാർ പദയാത്രയിൽ പങ്കെടുത്തിരുന്നു.
നാഷനൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ യങ് ഇന്ത്യൻ കമ്പനിക്ക് ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ സുരേഷും ഒരു തുക നൽകിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഈ ഇടപാടിന്‍റെ വിശദാംശങ്ങളാണ് ഇ.ഡി തേടിയത്. വഴിവിട്ട് സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ കഴിഞ്ഞ മാസം 19ന് ഡൽഹിയിൽ വിളിച്ചു വരുത്തി ശിവകുമാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
നാഷനൽ ഹെറാൾഡ്, യങ് ഇന്ത്യൻ എന്നിവയുമായി ബന്ധപ്പെട്ട ആസ്തി, പണമിടപാട് തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പവൻകുമാർ ബൻസാൽ, തെലങ്കാന കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ജെ. ഗീതാ റെഡി തുടങ്ങിയവരെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.